ആകമാന സഭാനിലപാടുകള്‍

20091224

യോഹന്നാന്‍ പൗലോസ് രണ്ടാമനും പീയൂസ് പന്ത്രണ്ടാമനും ധന്യപദവി

വത്തിക്കാന്‍, 2009 ഡിസംബര്‍ 21 : റോമന്‍ കത്തോലിക്ക സഭയുടെ മുന്‍ മാര്‍പാപ്പമാരായിരുന്ന യോഹന്നാന്‍ പൗലോസ് രണ്ടാമനെയും (ജോണ്‍ പോള്‍ രണ്ടാമന്‍) പീയുസ് പന്ത്രണ്ടാമനെയും ധന്യപദവിയിലേക്ക് ഉയര്‍ത്തിക്കൊണ്ടു് റോമന്‍ കത്തോലിക്ക സഭയുടെ ഇപ്പോഴത്തെ തലവനായ ബനഡിക്‌ട് പതിനാറാമന്‍ മാര്‍പാപ്പ പ്രഖ്യാപനം നടത്തി. വിശുദ്ധനായി പ്രഖ്യാപിയ്ക്കുന്നതിന്റെ ആദ്യപടിയാണു് ധന്യനാക്കുന്നതു്.

യൂറോപ്പിലെ കമ്മ്യൂണിസ്റ്റ് ഭരണം അവസാനിപ്പിക്കുന്നതിന് യോഹന്നാന്‍ പൗലോസ് രണ്ടാമന്‍ മാര്‍പാപ്പ നല്കിയ സേവനങ്ങളെ മാനിച്ചാണ് അദ്ദേഹത്തെ ധന്യപദവിയിലേക്ക് ഉയര്‍ത്തിയത്. 1979 മുതല്‍ മൂന്നു പതിറ്റാണ്ട് കാലം റോമന്‍ കത്തോലിക്ക സഭയെ നയിച്ച യോഹന്നാന്‍ പൗലോസ് രണ്ടാമന്‍ 2005ലാണ് ദിവംഗതനായത്.

1939 മുതല്‍ 1958 വരെ റോമാപാപ്പയായിരുന്ന പീയൂസ് പന്ത്രണ്ടാമന്‍ രണ്ടാം ലോകമഹായുദ്ധ കാലത്ത് റോമന്‍ കത്തോലിക്ക സഭയുടെ തലവനായിരുന്നു. ആ സമയത്ത് ജൂതരുടെ കൂട്ടക്കൊലയെ ഒരു പരിധിവരെ അസാദ്ധ്യമാക്കാന്‍ കഴിഞ്ഞത് പീയൂസ് പന്ത്രണ്ടാമന്‍ മാര്‍പാപ്പയുടെ ഇടപെടല്‍ മൂലമായിരുന്നുവെന്നു് റോമാ സഭ അവകാശപ്പെടുമ്പോള്‍ ജൂതരുടെ കൂട്ടക്കൊലയെ നിയന്ത്രിക്കാന്‍ റോമാ മാര്‍പാപ്പ ഒന്നും ചെയ്തില്ല എന്ന് ജൂതന്മാര്‍ ആരോപിക്കുന്നു. ഈ ആരോപണം നിലനില്‍ക്കേയാണ് പീയൂസ് പന്ത്രണ്ടാമനെ ധന്യപദവിയിലേക്ക് ഉയര്‍ത്തിയിരിക്കുന്നത്.

ധന്യ പദവിയിലേക്ക് ഉയര്‍ത്തി കഴിഞ്ഞ രണ്ടു പാപ്പമാരുടെയും പേരിലുള്ള വിശ്വാസം പ്രാമാണികമാകുന്നതു് (അദ്‌ഭുതങ്ങള്‍) ഇനി വത്തിക്കാന്‍ നിരീക്ഷിക്കും. അതിനു ശേഷം ഇവരെ വാഴ്‌ത്തപ്പെട്ടവരുടെ പദവിയിലേക്കും തുടര്‍ന്ന് വിശുദ്ധഗണത്തിലേക്കും ഉയര്‍ത്തും.


Pope John Paul II and Pius XII move closer to sainthood

ഇസ്ലാം മതത്തെ അപകീര്‍ത്തിപ്പെടുത്തുന്നതിനെതിരെ ഐക്യരാഷ്ട്രസഭ

ന്യൂയോര്‍ക്ക്, 2009 ഡിസംബര്‍19: ഇസ്ലാം മതത്തെ ഭീകരവാദത്തിന്‍റെയും മനുഷ്യാവകാശ ലംഘനങ്ങളുടെയും ഭാഗമായി കണക്കാക്കുന്നതിനെതിരേ ഐക്യരാഷ്ട്രസഭയുടെ പ്രമേയം. മതത്തെ പ്രത്യേകിച്ചും ഇസ്ലാം മതത്തെ അപകീര്‍ത്തിപ്പെടുത്തുന്നതിനെതിരെ ഇസ്ലാമിക സമ്മേളനം പാസാക്കിയ പ്രമേയം യു എന്‍ ജനറല്‍ അസംബ്ലി അംഗീകരിച്ചു. മതപരമായ ആചാരങ്ങളുടെ കാര്യത്തിലും മത് വിവേചനത്തിന്‍റെ മത വിശ്വാസത്തിന്‍റെ കാര്യത്തിലും പൊതുസമുഹം പുലര്‍ത്തുന്ന അസഹിഷ്ണുതയെക്കുറിച്ച് പ്രമേയം ആശങ്കപ്പെടുന്നു. മതത്തെ തീവ്രവാദികള്‍ ഉപകരണമാക്കുനതിനെതിരെ ജാഗരൂകരാകണമെന്നും പ്രമേയം ആവശ്യപ്പെടുന്നു.

നേരത്തെ 61നെതിരേ 80 വോട്ടുകള്‍ക്ക് ഇസ്ലാമിക സമ്മേളനം പാസാക്കിയ പ്രമേയമാണ് ഐക്യരാഷ്ട്രസഭ ഇപ്പോള്‍ അംഗീകരിച്ചത്. 42 രാജ്യങ്ങള്‍ പ്രമേയത്തില്‍ പ്രതിഷേധിച്ച് വിട്ടു നില്‍ക്കുകയും ചെയ്തു. യൂറോപ്യരാജ്യങ്ങളും മറ്റ് വികസിത രാജ്യങ്ങളുമാണ് പ്രമേയം അഭിപ്രായ സ്വാതന്ത്ര്യത്തിനും മത സ്വാതന്ത്ര്യത്തിനും മേലുള്ള കടന്നുകയറ്റമാണെന്ന് ആരോപിച്ച് വിട്ടു നിന്നത്.

എന്നാല്‍ മതത്തെ അപകീര്‍ത്തിപ്പെടുന്നതിനെതിരെയുള്ള പ്രമേയം 2005 മുതല്‍ എല്ലവര്‍ഷവും യു എന്‍ ജനറല്‍ അസംബ്ലി പാസാക്കുന്നതാണെന്നും ഈ വര്‍ഷമാണ് ഏറ്റവും കുറഞ്ഞ മാര്‍ജിനില്‍ പാസാക്കപ്പെട്ടതെന്നും ഐക്യരാഷ്ട്രസഭയുടെ മുതിര്‍ന്ന ഉദ്യോഗസ്ഥയായ റെപ് എലിയോറ്റ് എഞ്ചെല്‍ പറഞ്ഞു.

മലങ്കര ഓര്‍ത്തഡോക്‌സ്‌ - കത്തോലിക്കാ സഭാ ഡയലോഗ്‌ വിജയകരം

കോട്ടയം: മലങ്കര ഓര്‍ത്തഡോക്‌സ്‌ സഭയും റോമന്‍ കത്തോലിക്കാ സഭയും തമ്മിലുള്ള സംഭാഷണം (ഡയലോഗ്‌) കോട്ടയം ഓര്‍ത്തഡോക്‌സ്‌ തിയോളജിക്കല്‍ സെമിനാരിയില്‍ 2009 ഡി 16, 17 തീയതികളില്‍ നടന്നു. ഈ ഇരുസഭകളില്‍ ഏതെങ്കിലും ഒന്നിന്‌ ആരാധനാലയങ്ങളോ സെമിത്തേരിയോ ഇല്ലാത്ത സ്ഥലങ്ങളില്‍ വ്യക്തമായ മാര്‍ഗനിര്‍ദേശ രേഖകളോടെ, അവ ഉപയോഗിക്കുന്നതിനെ സംബന്ധിച്ചും ഇരുസഭകളുടെയും സെമിനാരികള്‍ തമ്മിലുള്ള ബന്ധം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനെ സംബന്ധിച്ചും സഭാംഗങ്ങള്‍ തമ്മിലുള്ള പരസ്‌പര വിവാഹങ്ങളെ സംബന്ധിച്ചും സുദീര്‍ഘമായ ചര്‍ച്ചകള്‍ നടന്നു.

സന്യാസിനി - സന്യാസ സമൂഹങ്ങളുടെ ഒരുമിച്ചുള്ള കോണ്‍ഫറന്‍സുകള്‍, കൂട്ടായ ഫാമിലി കൗണ്‍സിലിങ് പ്രവര്‍ത്തനങ്ങള്‍ എന്നിവ കാര്യക്ഷമമായി നടത്തുന്നതിനുള്ള ചര്‍ച്ചകള്‍ നടന്നു. സ്വന്തം സഭയിലെ കാര്‍മികരെ അടിയന്തരമായി ലഭിക്കാത്ത സാഹചര്യത്തില്‍ അത്യാസന്ന നിലയിലുള്ള രോഗികള്‍ക്ക്‌ തൈലാഭിഷേക ശുശ്രൂഷയോ നിര്യാതരായവര്‍ക്ക്‌ മരണാനന്തര ക്രിയകളോ ഈ സഭകളിലെ ഏതെങ്കിലും ഒന്നിലെ വൈദികര്‍ നല്‍കുന്നതിന്റെ സാധ്യതകളെ സംബന്ധിച്ച്‌ ധാരണ രൂപവല്‍‍കരിക്കുകയും ചെയ്‌തു.

കൂട്ടായ തീരുമാനങ്ങളുടെ കരടുരേഖകള്‍ ഇരുസഭകളുടെയും എപ്പിസ്കോപ്പല്‍ സുന്നഹദോസുകളുടെ അംഗീകരണത്തിനായി തയാറാക്കി.

പ്രത്യേക പെരുന്നാള്‍ ക്രമങ്ങളുടെ മലയാള പരിഭാഷ തയാറാക്കുന്നതിന്‌ ഫാ. ജേക്കബ്‌ തെക്കേപ്പറമ്പില്‍, ഫാ. ബേബി വര്‍ഗീസ്‌, ഫാ. ജോണ്‍സ്‌ ഏബ്രഹാം കോനാട്ട്‌ എന്നിവരടങ്ങുന്ന സബ്‌ കമ്മിറ്റിയെ ചുമതലപ്പെടുത്തി.

റോമന്‍ കത്തോലിക്കാ സഭയെ പ്രതിനിധീകരിച്ച്‌ വത്തിക്കാനില്‍നിന്നും ബിഷപ്‌ ബ്രയന്‍ ഫാരലും ഫാ. ഗബ്രിയേല്‍ ക്വിക്കേയും കേരളത്തില്‍നിന്നു മാര്‍ ജോസഫ്‌ പവ്വത്തില്‍, മാര്‍ മാത്യു മൂലക്കാട്ട്‌, തോമസ്‌ മാര്‍ കൂറിലോസ്‌, റവ.ഡോ. സേവ്യര്‍ കൂടപ്പുഴ, റവ.ഡോ. മാത്യു വെള്ളാനിക്കല്‍, റവ.ഡോ. ജേക്കബ്‌ തെക്കേപ്പറമ്പില്‍, റവ.ഡോ. ഫിലിപ്പ്‌ നെല്‍പ്പുരപ്പറമ്പില്‍, റവ.ഡോ. പൗളി എന്നിവരും ഓര്‍ത്തഡോക്‌സ്‌ സഭയെ പ്രതിനിധീകരിച്ച്‌ ഡോ. ഗബ്രിയേല്‍ മാര്‍ ഗ്രിഗോറിയോസ്‌, ഡോ. തോമസ്‌ മാര്‍ അത്താനാസ്യോസ്‌, റവ.ഡോ. ജോണ്‍ മാത്യൂസ്‌, റവ.ഡോ. വി.പി വര്‍ഗീസ്‌, റവ.ഡോ. ജോണ്‍സ്‌ ഏബ്രഹാം കോനാട്ട്‌, റവ.ഡോ. ഒ. തോമസ്‌, റവ.ഡോ. സാബു കുര്യാക്കോസ്‌, ഫാ. ഏബ്രഹാം തോമസ്‌ എന്നിവരുമാണു് പങ്കെടുത്തതു്.

ചൈന ഇന്ത്യയ്ക്കുഭീഷണിയുയര്‍‍ത്തുന്നു- ടി.പി.ശ്രീനിവാസന്‍


മാര്‍ത്തോമ്മാ ദീവനാസ്യോസ്‌ സ്‌മാരകപ്രഭാഷണം

പത്തനാപുരം: ഇന്ത്യയുടെ വളര്‍ച്ചയില്‍ അസഹിഷ്‌ണുതയുള്ള രാജ്യമാണ്‌ ചൈനയെന്ന്‌ ഇന്ത്യയുടെ മുന്‍ യു.എന്‍.അംബാസഡര്‍ ടി.പി.ശ്രീനിവാസന്‍ പറഞ്ഞു. അമേരിക്കയില്‍ കൂടുതല്‍ നിക്ഷേപം നടത്തിയ രാജ്യമെന്ന നിലയില്‍ ചൈനയെ അമേരിക്ക പ്രീണിപ്പിക്കുകയാണു്. അവര്‍ നിക്ഷേപം പിന്‍വലിച്ചാല്‍ സാമ്പത്തികസ്ഥിതി തകരാറിലാവുമെന്ന ഭയം കാരണം അമേരിക്ക പലപ്പോഴും ഇന്ത്യയെ സഹായിക്കാന്‍ മടിക്കുന്നു.

'ഇന്ത്യ ലോകത്ത്‌ എവിടെ നില്‍ക്കുന്നു' എന്ന വിഷയത്തില്‍ 2009 ഡി 1-നു്പത്തനാപുരം മൗണ്ട്‌ താബോര്‍ ദയറയില്‍ മാര്‍ത്തോമ്മാ ദീവനാസ്യോസ്‌ സ്‌മാരകപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഇന്ത്യയ്‌ക്ക്‌ അര്‍ഹിക്കുന്ന സ്ഥാനം നല്‍കാന്‍ ലോകം തയ്യാറാകുന്നില്ലെന്നു് ടി.പി.ശ്രീനിവാസന്‍ അഭിപ്രായപ്പെട്ടു.

ഓര്‍ത്തഡോക്‌സ് സുറിയാനി സഭയുടെ പരമാദ്ധ്യക്ഷന്‍ പൗരസ്ത്യ കാതോലിക്കോസ് മാര്‍ ബസേലിയോസ് മാര്‍ത്തോമാ ദിതിമോസ് പ്രഥമന്‍ പാത്രിയര്‍‍ക്കീസ് ബാവ ആധ്യക്ഷ്യം വഹിച്ചു. കേരള ഹൈക്കോടതി മുന്‍ ജഡ്‌ജി ജോണ്‍ മാത്യു ഉദ്‌ഘാടനം നിര്‍വഹിച്ചു. ജോസഫ്‌ മാര്‍ ദീവനാസ്യോസ്‌ മെത്രാപ്പോലീത്ത, ഫാ. കെ.എ.എബ്രഹാം, ഫാ. കെ.വി.പോള്‍, പോള്‍ മണലില്‍ എന്നിവര്‍ സംസാരിച്ചു.

20091223

കാപട്യമില്ലായ്മയും സത്യാന്വേഷണത്വരയും മാതൃകയാക്കുക - പരിശുദ്ധ പിതാവു്


പൗരസ്ത്യ കാതോലിക്കോസ് മാര്‍ ബസേലിയോസ് മാര്‍ത്തോമാ ദിതിമോസ് പ്രഥമന്‍ പാത്രിയര്‍‍ക്കീസ് (ഓര്‍ത്തഡോക്‌സ് സുറിയാനി സഭയുടെ പരമാധ്യക്ഷന്‍) നല്കിയ ക്രിസ്മസ് സന്ദേശം

ലോകരക്ഷകനായ യേശുക്രിസ്തുവിന്റെ പിറവി വിളിച്ചറിയിച്ച് വീണ്ടും ഒരു ക്രിസ്തുമസ്‌ കൂടി എത്തുന്നു. നിഷ്‌കളങ്കരായ ആട്ടിടയര്‍ക്കാണ് ആദ്യം യേശുവിനെ കാണാനും വണങ്ങാനും അവസരം ലഭിച്ചത്. കിഴക്കുനിന്നുള്ള വിദ്വാന്മാര്‍ക്കും അതിനു കഴിഞ്ഞു. ആട്ടിടയന്മാരുട കാപട്യമില്ലായ്മയും വിദ്വാന്മാരുടെ സത്യാന്വേഷണ ത്വരയുമാണ് അവര്‍ക്ക് ഈ ഭാഗ്യം ലഭിക്കാന്‍ അവസരമൊരുക്കിയത്. ഒരിക്കല്‍ക്കൂടിയെത്തുന്ന ക്രിസ്തുമസ്സിന് ഇവരെ നമുക്കു മാതൃകയാക്കാം.

സമാധാനമാണ് ക്രിസ്തുമസ്സിന്റെ സന്ദേശം. സമാധാനം സ്ഥാപിക്കുന്നതിനെക്കാള്‍ അസ്സമാധാനം സൃഷ്ടിക്കുന്ന ഘടകങ്ങളാണ് ഇന്ന് നമുക്കുചുറ്റും. ആഘോഷങ്ങള്‍ ആര്‍ഭാടത്തിനും ധൂര്‍ത്തിനുമുള്ള അവസരങ്ങളാക്കി നാം മാറ്റുകയാണ്. ഇത് ദുഃഖകരമാണ്. യഥാര്‍ത്ഥ ക്രിസ്തു ഇല്ലാതെ ക്രിസ്മസ് ആഘോഷങ്ങള്‍ നടത്താനാണ് ഇന്ന് പലര്‍ക്കും താല്പര്യം. ആഗോളതാപനവും കാലാവസ്ഥാ വ്യതിയാനവും മനുഷ്യരാശിയുടെ നിലനില്പിനെത്തന്നെ ബാധിക്കുമെന്ന ഉത്കണ്ഠയിലാണ് ലോകജനത. വിവിധ രാജ്യങ്ങളുടെ പ്രതിനിധികള്‍ സമ്മേളിച്ച് ഈ പ്രതിസന്ധി സംബന്ധിച്ച് ചര്‍ച്ചകള്‍ നടത്തുന്നു. ആഗോളതാപനം നിയന്ത്രിക്കാന്‍ രാഷ്ട്രങ്ങള്‍ പാലിക്കേണ്ട പെരുമാറ്റച്ചട്ടം നടപ്പിലാക്കാന്‍ വികസിത രാജ്യങ്ങള്‍ മടിച്ചുനില്‍ക്കുകയാണ്. സാമ്പത്തികമാന്ദ്യവും മൗലികവാദവും തീവ്രവാദവും ഉയര്‍ത്തുന്ന വെല്ലുവിളികള്‍ വേറെയുമുണ്ട്. ഇത്തരം പ്രതികൂല സാഹചര്യത്തിലാണ് 'സന്‍മനസുള്ളവര്‍ക്ക് സമാധാനം' എന്ന നിത്യനൂതന സന്ദേശവുമായി ക്രിസ്മസ് വീണ്ടും എത്തുന്നത്.

ക്രിസ്മസ്സിന്റെ സന്ദേശമുള്‍ക്കൊണ്ട് ജീവിക്കാന്‍ നാം ഓരോരുത്തരും തയ്യാറാകണം. ഈ ക്രിസ്മസ് വേളയില്‍ ജാതിമതഭേദമെന്യേ സര്‍വര്‍ക്കും സ്നേഹത്തിലൂന്നിയ സഹവര്‍ത്തിത്വത്തിലൂടെ സമാധാനം അനുഭവിക്കാന്‍ ഇടയാകട്ടെയെന്ന് ആശംസിക്കുന്നു.

*

20091203

പൊതു ആരോഗ്യസംരക്ഷണരംഗത്തുനിന്നും സര്‍ക്കാര്‍ പിന്‍വാങ്ങുന്നു: കേരള കൗണ്‍സില്‍ ഓഫ്‌ ചര്‍ച്ചസ്

മദ്യനയം പുനഃപരിശോധിക്കാന്‍ വേണ്ട സമ്മര്‍ദ്ദമുണ്ടാകണമെന്നും കേരള കൗണ്‍സില്‍ ഓഫ്‌ ചര്‍ച്ചസിന്റെ സപ്‌തതിയോടനുബന്ധിച്ചു് പുറപ്പെടുവിച്ച ഇടയലേഖനം

കോട്ടയം: ആരോഗ്യ സംരക്ഷണം ലഭ്യമാകാത്ത ദരിദ്രര്‍, തോട്ടം തൊഴിലാളികള്‍, മത്സ്യത്തൊഴിലാളികള്‍ തുടങ്ങിയവര്‍ക്ക്‌ വൈദ്യസഹായം ലഭിക്കാനുള്ള പരിപാടികള്‍ ആവിഷ്‌കരിക്കണമെന്നു് കോട്ടയത്തു മാങ്ങാനം ടി.എം.എ.എം. സെന്ററില്‍ ചേര്‍ന്ന കേരള കൗണ്‍സില്‍ ഓഫ്‌ ചര്‍ച്ചസ്‌ (കെ സി സി) യോഗം പുറപ്പെടുവിച്ച സംയുക്‌ത ഇടയലേഖനം ആഹ്വാനം ചെയ്തു. പൊതു ആരോഗ്യ സംരക്ഷണരംഗത്തുനിന്നും സര്‍ക്കാര്‍ പിന്‍വാങ്ങുകയാണെന്നു് യോഗം വിലയിരുത്തി.

സര്‍ക്കാരിന്റെ മദ്യനയം പുനഃപരിശോധിക്കാന്‍ വേണ്ട സമ്മര്‍ദ്ദമുണ്ടാകണമെന്നും ഇടയലേഖനത്തില്‍ പറയുന്നു. വര്‍ധിച്ചുവരുന്ന മദ്യ-ലഹരി ഉപയോഗത്തില്‍നിന്നു യുവജനങ്ങളെയും പൊതുസമൂഹത്തെയും പിന്തിരിപ്പിക്കാന്‍ കൗണ്‍സിലിങ് പൊതുപരിപാടിയായി വ്യാപിപ്പിക്കണമെന്ന്‌ ഇടയലേഖനത്തില്‍ ഉദ്‌ബോധിപ്പിച്ചു.

ടെലിവിഷന്‍, മൊബൈല്‍ ഫോണ്‍ തുടങ്ങിയ മാധ്യമങ്ങളുടെ തെറ്റായ ഉപയോഗത്തില്‍നിന്നു യുവജനങ്ങളെ പിന്തിരിപ്പിക്കാന്‍ സഭാതലതലത്തില്‍ കര്‍മപദ്ധതി ആവിഷ്‌കരിക്കണം.

സ്വാശ്രയ വിദ്യാഭ്യാസ പ്രവര്‍ത്തനത്തോടനുബന്ധമായ ന്യൂനപക്ഷ അവകാശം സംരക്ഷിക്കുമ്പോള്‍തന്നെ സമൂഹത്തിലെ സമ്പന്ന- ദരിദ്ര വ്യത്യാസമില്ലാതെ എല്ലാ വിഭാഗങ്ങള്‍ക്കും മെച്ചപ്പെട്ട വിദ്യാഭ്യാസം ലഭിക്കാന്‍ സാഹചര്യവും സമീപനവും ഉണ്ടാകണം.

ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ അതു തടയുന്നതോടൊപ്പം സാമൂഹ്യ കാരണങ്ങള്‍കൂടി മനസിലാക്കി പരിഹാരം കണ്ടെത്തേണ്ടതാണു്. ഭൂരഹിതരായവര്‍ക്കു ഭൂമി നല്‍കുന്ന കാര്യം സര്‍ക്കാര്‍ ഗൗരവമായി പരിഗണിക്കണം. ആവശ്യമായ ഭൂപരിഷ്‌കരണ നടപടികള്‍ സ്വീകരിക്കണം. ദളിത് ൈക്രസ്‌തവര്‍ക്ക്‌ സഭകളില്‍ കൂടുതല്‍ പങ്കാളിത്തവും അംഗീകാരവും നല്‍കണം. സമൂഹത്തിന്റെ മുഖ്യധാരയിലേക്കു കടന്നുവരാന്‍ ആവശ്യമായ സാമ്പത്തിക സഹായവും മെച്ചപ്പെട്ട പരിശീലന സൗകര്യവും ലഭ്യമാക്കണം.

ഭദ്രാസനങ്ങളിലും ഇടവകളിലും എക്യുമെനിസം ശക്തമാക്കണം. എക്യുമെനിക്കല്‍ ചിന്ത പ്രാദേശിക തലത്തില്‍ ശക്‌തിപ്പെടാനായി ഇടവകകകളും സമീപ ഇടവകകളും കൂടിചേര്‍ന്നു പഠനത്തിനും പ്രവര്‍ത്തനത്തിനും രൂപം നല്‍കണമെന്ന്‌ ഇടയലേഖനം വിശ്വാസികളോട്‌ ആഹ്വാനം ചെയ്യുന്നു.

സഭാ കൂട്ടായ്‌മയില്‍ സ്‌ത്രീകള്‍ സജീവ സാന്നിധ്യമാണെങ്കിലും ആരാധന- ഭരണ നിര്‍വഹണ മേഖലയില്‍ പങ്കാളിത്തം വളരെ കുറവാണ്‌. എല്ലാ മേഖലകളിലും സ്‌ത്രീകള്‍ക്കു പരിഗണന ഉറപ്പാക്കണം.

കേരള കൗണ്‍സില്‍ ഓഫ്‌ ചര്‍ച്ചസ്‌ സപ്‌തതി ആഘോഷത്തിന്റെ ഭാഗമായി 2009 ഡിസംബര്‍ 2നു് മാങ്ങാനം ഓറിയന്റേഷന്‍ സെന്ററില്‍ നടന്ന കോണ്‍ഫറന്‍സില്‍ കെ.സി.സി. പ്രസിഡന്റ്‌ ബിഷപ് ഡോ.ഏബ്രഹാം മാര്‍ പൗലോസ്‌ അധ്യക്ഷത വഹിച്ചു. ഡോ. ഫിലിപ്പോസ്‌ മാര്‍ ക്രിസോസ്റ്റം മാര്‍ത്തോമ്മാ വലിയ മെത്രാപ്പോലീത്ത ഉദ്‌ഘാടനം ചെയ്‌തു. ഡോ. ജോസഫ്‌ മാര്‍ത്തോമ്മ മെത്രാപ്പോലീത്ത, നിയുക്ത പൗരസ്ത്യ കാതോലിക്കോസ് പൗലോസ്‌ മാര്‍ മിലിത്തിയോസ്‌ മെത്രാപ്പോലീത്ത , ഡോ. തോമസ്‌ മാര്‍ അത്തനാസിയോസ്‌ മെത്രാപ്പോലീത്ത, ഡോ. തോമസ്‌ മാര്‍ തിമോത്തിയോസ്‌ മെത്രാപ്പോലീത്ത, ഡോ. ജോസഫ്‌ മാര്‍ ഗ്രിഗോറിയോസ്‌ മെത്രാപ്പോലീത്ത , ഡോ.ഗബ്രിയേല്‍ മാര്‍ ഗ്രിഗോറിയോസ്‌ മെത്രാപ്പോലീത്ത, ഡോ. സക്കറിയാസ്‌ മാര്‍ തെയോഫിലോസ്‌ മെത്രാപ്പോലീത്ത ,ബിഷപ് ഡോ. ഗീവര്‍ഗീസ്‌ മാര്‍ കൂറിലോസ്‌, ബിഷപ് ഡോ. യുയാക്കിം മാര്‍ കൂറിലോസ്‌ , ബിഷപ് ഡോ. മാത്യൂസ്‌ മാര്‍ അഫ്രേം തുടങ്ങിയവര്‍ പങ്കെടുത്തു.

20091201

ഫാ. എല്‍ദോസ് കൗങ്ങംപിള്ളില്‍ കോര്‍ എപ്പിസ്‌കോപ്പയായി


പോര്‍ട്‌സ്മത്ത്: യുകെയിലെ സിറിയന്‍ ഓര്‍ത്തഡോക്‌സ് സഭയുടെ മുതിര്‍ന്ന വൈദികനും ഇവിടുത്തെ നിരവധി പള്ളികളുടെ സ്‌ഥാപകനുമായ എല്‍ദോസ് കൗങ്ങംപിള്ളില്‍ കശീശയുടെ പൗരോഹിത്യത്തിന്റെ സില്‍വര്‍ ജൂബിലി ആഘോഷച്ചടങ്ങിനോടനുബന്ധിച്ചു് സെന്റ് തോമസ് സിറിയന്‍ ഓര്‍ത്തഡോക്‌സ് പള്ളിയില്‍ നടന്ന എക്യുമെനിക്കല്‍ സമ്മേളനത്തില്‍ വച്ച് യൂറോപ്പിന്റെ മോര്‍ മൂശ സേവേറിയോസ് ഗോര്‍ഗുന്‍ മെത്രാപ്പോലീത്ത അദ്ദേഹത്തിനു് കോര്‍ എപ്പിസ്‌കോപ്പ സ്ഥാനം നല്‍കി.

സമ്മേളനത്തിന്റെ ആതിഥേയ ഇടവകയായ പോര്‍ട്ട്‌സ്‌ മൗത്ത്‌ സെന്റ്‌ തോമസ്‌ സിറിയന്‍ ഓര്‍ത്തഡോക്‌സ്‌ പള്ളിയില്‍ 28 - 11- 09 ശനിയാഴ്ച രാവിലെ പത്തിന്‌ യൂറോപ്യന്‍ സിറിയന്‍ ഓര്‍ത്തഡോകസ് ആര്‍ച്ച് ഡയോസിസിന്റെ ആര്‍ച്ച് ബിഷപ്പ് മോര്‍ മൂശ സേവേറിയോസ് ഗോര്‍ഗുന്‍ മെത്രാപ്പോലീത്തയുടെ മുഖ്യകാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു.

തുടര്‍ന്നു നടന്ന വിവിധ സഭാ മേലധ്യക്ഷന്മാര്‍ പങ്കെടുത്ത എക്യുമെനിക്കല്‍ സമ്മേളനത്തില്‍ പോര്‍ട്ട്‌സമത്ത മേയര്‍ ടെറി ഹാള്‍ മുഖ്യാതിഥിയായിരുന്നു. എല്‍ദോസ് കൗങ്ങംപിള്ളില്‍ കോര്‍ എപ്പിസ്‌കോപ്പയെ മേയര്‍ പൊന്നാടയണിയിച്ചു. പോര്‍ട്‌സ്മത്ത് ആംഗ്ലിക്കന്‍ പള്ളിയിലെ വികാരി ഫാ. ബോബ് ബെറ്റ് പ്രസംഗിച്ചു. സമ്മേളനശേഷം ഭക്‌തിഗാനമേളയും കരിമരുന്നു പ്രയോഗവും ഉണ്ടായിരുന്നു.

ഉറവിടം : സാബു കാക്കശ്ശേരി