ആകമാന സഭാനിലപാടുകള്‍

20100626

അന്ത്യോക്യന്‍ സുറിയാനി ഓര്‍‍ത്തഡോക്സ് സഭയുടെ മെത്രാന്‍ വാഴ്ചക്കെതിരെ പ. ബാവാ എടുത്ത നടപടി സുന്നഹദോസ് അംഗീകരിച്ചു

.

കോട്ടയം, ജൂണ്‍ 25: മാര്‍ സേവേറിയോസ് മോശ ഗോര്‍‍ഗുന്‍ നയിക്കുന്ന അന്ത്യോക്യന്‍ സുറിയാനി ഓര്‍‍ത്തഡോക്സ് സഭ ഇന്ത്യയില്‍ ഭദ്രാസനങ്ങള്‍ സ്ഥാപിച്ച് അതിലേയ്ക്ക് മെത്രാന്‍വാഴ്ച നടത്തിയതു സംബന്ധിച്ച് പൗരസ്ത്യ കാതോലിക്കാ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മ ദിദിമോസ് പ്രഥമന്‍ ബാവാ എടുത്ത തീരുമാനങ്ങള്‍ ഓര്‍ത്തഡോക്‌സ് സഭയിലെ എല്ലാ മെത്രാപ്പൊലീത്തമാരും അംഗീകരിച്ചു.

സുറിയാനി ക്രിസ്ത്യന്‍ അസോസിയേഷന്‍ അംഗീകാരത്തോടെ മലങ്കര ഓര്‍ത്തഡോക്‌സ് സഭാ ഭരണഘടനപ്രകാരം വാഴിക്കപ്പെട്ട മേല്പട്ടക്കാരെ അല്ലാതെ മലങ്കര സഭയുടെ ഭദ്രാസനങ്ങളിലേക്കു് മേല്പട്ടക്കാരായി വാഴിക്കപ്പെട്ടു എന്നവകാശപ്പെടുന്ന ആരെയും അംഗീകരിക്കുകയോ, മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ പള്ളികളിലും സ്ഥാപനങ്ങളിലും പ്രവേശിപ്പിക്കുകയോ ചെയ്യരുതെന്ന് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മ ദിദിമോസ് പ്രഥമന്‍ ബാവാ കല്പന പുറപ്പെടുവിച്ചിരുന്നു.

യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭയുമായി മല്‍‍സരിച്ചുകൊണ്ടു് അന്ത്യോക്യന്‍ സുറിയാനി ഓര്‍‍ത്തഡോക്സ് സഭയുടെ മെത്രാന്‍മാര്‍‍ മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ പള്ളികളിലും സ്ഥാപനങ്ങളിലും മെത്രാന്‍മാരെന്ന നിലയില്‍ അധികാരം സ്ഥാപിക്കാന്‍ പ്രവേശിക്കുന്നതിനെതിരെയും അജമോഷണം ഉണ്ടാകാതിരിക്കുവാനുമുള്ള കരുതല്‍ നടപടിയെന്ന നിലയിലാണീ കല്പന.

2007 നവംബര്‍ 21നു് യൂറോപ്യന്‍ സുറിയാനി ഓര്‍ത്തഡോക്സ് മെത്രാപ്പോലീത്തയായി മാര്‍ സേവേറിയോസ് മോശയെ അഭിഷേകം ചെയ്തതും 2009 മാര്‍‍ച്ചില്‍ യൂറോപ്യന്‍ സുറിയാനി ഓര്‍ത്തഡോക്സ് സഭയെ സഹോദരീസഭയായും മാര്‍ സേവേറിയോസ് മോശയെ അതിന്റെ അദ്ധ്യക്ഷനായും അംഗീകരിച്ചതും ശരിയായ തീരുമാനമാണെന്നു തന്നെയാണു് മലങ്കര സഭയുടെ നിലപാടു്. യൂറോപ്യന്‍ സുറിയാനി ഓര്‍ത്തഡോക്സ് സഭയെയും മാര്‍ സേവേറിയോസ് മോശയെ അതിന്റെ അദ്ധ്യക്ഷനായും അംഗീകരിച്ച കല്പന 2010 മാര്‍‍ച്ചില്‍ പിന്‍വലിച്ചതു അച്ചടക്കനടപടിയുടെ ഭാഗമായിട്ടാണു്.

യൂറോപ്യന്‍ സുറിയാനി ഓര്‍ത്തഡോക്സ് സഭ പിന്നീട്,സമാന്തര അന്ത്യോക്യന്‍ സുറിയാനി ഓര്‍‍ത്തഡോക്സ് സഭയായി മാറി. മലങ്കര സഭ അംഗീകരിക്കുന്നില്ലാത്ത സഭയും സഭാനേതാവുമായി മാര്‍ സേവേറിയോസ് മോശയുടെ സഭയെയും അദ്ദേഹത്തെയും കണക്കാക്കുന്നത് പ്രശ്നാധിഷ്ഠിതസമീപനമെന്ന നിലയിലാണ്.
.

20100622

മിഷന്‍‍ പ്രവര്‍‍ത്തനത്തിനു് അന്ത്യോഖ്യന്‍ സുറിയാനി ഓര്‍ത്തഡോക്‌സ് സഭ ഊന്നല്‍‍ കൊടുക്കുമെന്ന്‌ മാര്‍ ഗ്രിഗോറിയോസ്‌



കൊച്ചി: അന്ത്യോഖ്യന്‍ സുറിയാനി ഓര്‍ത്തഡോക്‌സ് സഭയുടെ പ്രവര്‍ത്തനങ്ങള്‍ ഇന്ത്യയില്‍ കൂടുതല്‍ വിപുലമാക്കുമെന്ന്‌ ഡല്‍ഹിയില്‍ ജൂണ്‍17നു് വാഴിക്കപ്പെട്ട ഡോ. മാത്യൂസ്‌ മാര്‍ ഗ്രിഗോറിയോസ്‌ പറഞ്ഞു.

അന്ത്യോഖ്യന്‍ സുറിയാനി ഓര്‍ത്തഡോക്‌സ് സഭയുടെ കോട്ടയം ഭദ്രാസന മെത്രാപ്പോലീത്തയാണ്‌ മാര്‍ ഗ്രിഗോറിയോസ്‌ (ചിത്രം-നില്ക്കുന്നവരില്‍ വലത്ത്). സഭയ്‌ക്ക് പുതിയ മെത്രാന്മാരും വൈദികരും ഉടനുണ്ടാകും. മിഷന്‍‍ പ്രവര്‍‍ത്തനത്തിനു് ഊന്നല്‍‍ കൊടുക്കാനാണുദ്ദേശിക്കുന്നതു്. ചിട്ടയുള്ള ഭരണസംവിധാനവുമായി അന്ത്യോഖ്യന്‍ സുറിയാനിസഭ മുന്നോട്ടുപോകും. സഭയുടെ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടുകൊണ്ടുപോകാന്‍ ആവശ്യമായ സ്ഥാനികളെ ഉടന്‍തന്നെ തിരഞ്ഞെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.വരും ദിവസങ്ങളില്‍ താന്‍ പുതിയ ഏഴ്‌ ശെമ്മാശന്മാര്‍ക്ക്‌ പട്ടം നല്‍കുമെന്ന്‌ മാര്‍ ഗ്രിഗോറിയോസ്‌ അറിയിച്ചു.ധാരാളം വിശ്വാസികളും വൈദികരും പുതിയ സഭയുമായി സഹകരിക്കാന്‍ മുന്നോട്ടുവരുന്നുണ്ട്‌. അവരെയെല്ലാം ഒരുമിച്ചുചേര്‍ത്ത്‌ കേരളത്തില്‍ സഭ കൂടുതല്‍ ശക്‌തമാക്കും. കോട്ടയം അമയന്നൂര്‍‍ സെന്റ് ജൂഡ് ദയറ പള്ളിയില്‍ ഞായറാഴ്ച കുര്‍ബാനയര്‍പ്പിച്ചു.

മാര്‍ ഗ്രിഗോറിയോസിനോടൊപ്പം അഭിഷിക്‌തനായ ഇടുക്കി-മലബാര്‍ ഭദ്രാസന മെത്രാന്‍ യൂഹാനോന്‍ മാര്‍ തിമോഥിയോസ്‌ (ചിത്രം-നില്ക്കുന്നവരില്‍ ഇടത്ത്) ഇടുക്കി രാജകുമാരി ദയറാപള്ളിയില്‍ കുര്‍ബാനയര്‍പ്പിച്ചു.

അന്ത്യോക്യന്‍ സഭാദ്ധ്യക്ഷന്‍ മാര്‍ സേവേറിയോസ്  ബാവയുടെ മുഖ്യ കാര്‍‍മികത്വത്തിലാണു് ഇവര്‍ അഭിഷേകം ചെയ്യപ്പെട്ടതു്.

20100619

അന്ത്യോഖ്യന്‍ സുറിയാനി ഓര്‍ത്തഡോക്‌സ് സഭ ഇന്ത്യയിലേക്കു് രണ്ടു് മെത്രാന്മാരെ വാഴിച്ചു

കൊച്ചി: അന്ത്യോഖ്യന്‍ സുറിയാനി ഓര്‍ത്തഡോക്‌സ് സഭ (വെബ് സൈറ്റ് ) http://syrorthodoxchurch.com/ ഇന്ത്യയിലേക്കു് രണ്ടു് പുതിയ മെത്രാന്മാരെ ജൂണ്‍ 17നു് വാഴിച്ചു. ഡല്‍ഹി സെന്റ്‌ ജെയിംസ്‌ ലൂഥറന്‍സ്‌ പള്ളിയില്‍ നടന്ന വാഴ്‌ചയില്‍ സഭാതലവനായ മാര്‍ സേവേറിയോസ് മോശ ഗുര്‍ഗാന്‍ ബാവയും അങ്കമാലിയുടെ ജോസഫ്‌ മാര്‍ ബര്‍ത്തലോമിയോ മെത്രാപ്പോലീത്തയും പങ്കെടുത്തു.

മലങ്കരസഭയിലെ വൈദികനായിരുന്ന പത്തനംതിട്ട കൈപ്പട്ടൂര്‍ കാളിയാങ്കല്‍ നെടുവംപുറത്ത്‌ റവ. ഫാ. ഡോ. സി.ജി. മാത്യു കശീശ, അന്ത്യോഖ്യാ സുറിയാനി ഓര്‍ത്തഡോക്‌സ് സഭയുടെ കീഴിലുള്ള യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭാംഗമായ ഇടുക്കി രാജകുമാരി സ്വദേശി മോളത്ത്‌ യൂഹാനോന്‍ റമ്പാന്‍ എന്നിവരെയാണു് മെത്രാന്മാരാക്കിയത്‌.

റവ. ഫാ. ഡോ. സി.ജി. മാത്യു കശീശയെ മാത്യൂസ്‌ മാര്‍ ഗ്രിഗോറിയോസ്‌ എന്ന പേരില്‍ വാഴിച്ചു് കോട്ടയം, കൊല്ലം, തുമ്പമണ്‍‍, നിരണം, തിരുവനന്തപുരം ഭദ്രാസനങ്ങളുടെയും മോളത്ത്‌ യൂഹാനോന്‍ റമ്പാനെ യൂഹാനോന്‍ മാര്‍ തിമോത്തിയോസ് എന്ന പേരില്‍ വാഴിച്ചു് ഇടുക്കി, മലബാര്‍ ഭദ്രാസനങ്ങളുടെയും ചുമതല നല്‍കി. പൊതു ഭരണത്തില്‍ മാസ്‌റ്റര്‍ ബിരുദമുള്ള മാര്‍‍ ഗ്രിഗോറിയോസ്‌ ദൈവശാസ്‌ത്രത്തില്‍ അമേരിക്കയില്‍നിന്ന്‌ ഡോക്‌ടറേറ്റ്‌ നേടിയിട്ടുണ്ട്‌. കോട്ടയം അമയന്നൂര്‍ ദയറാ ആയിരിക്കും അദ്ദേഹത്തിന്റെ ആസ്‌ഥാനം.തദ്ദേവൂസ് മാസികയുടെ പത്രാധിപരാണിദ്ദേഹം.

യൂഹാനോന്‍ മാര്‍ തിമോത്തിയോസ് എന്ന പേരില്‍‍ മെത്രാനായ മോളത്ത്‌ യൂഹാനോന്‍ റമ്പാന്‍ വളരെക്കാലം മഞ്ഞനിക്കര ദയറയുടെ മാനേജരായി സേവനമനുഷ്ഠിച്ചിട്ടുണ്ടു്. ബന്യാമിന്‍ മാര്‍ ഒസ്താത്തിയോസ് ബിഷപ്പായിരുന്ന കാലത്തായിരുന്നു അതു്.

വാഴ്‌ച്ചയ്‌ക്കുശേഷം മാര്‍ സേവേറിയോസ് ബാവ ജൂണ്‍18നു് ജര്‍മനിയിലേക്കു തിരിച്ചുപോയി.

അന്ത്യോഖ്യാ സുറിയാനി ഓര്‍ത്തഡോക്‌സ് സഭയുടെ വിഘടിതവിഭാഗമാണു് അന്ത്യോഖ്യന്‍ സുറിയാനി ഓര്‍ത്തഡോക്‌സ് സഭ (Antiochian Syriac Orthodox Church). അറബിവിഭാഗമായി മാറിയ പരിശുദ്ധ സേവേറിയോസ്‌ സാക്കാ പാത്രിയര്‍ക്കീസ്‌ ബാവയുടെ അന്ത്യോഖ്യാ സുറിയാനി ഓര്‍ത്തഡോക്‌സ് സഭയില്‍‍നിന്നു് വിഘടിച്ചുനിന്ന തുര്‍‍ക്കി വിഭാഗത്തിനുവേണ്ടി മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ എപ്പിസ്കോപ്പല്‍‍ സുന്നഹദോസ് തീരുമാനപ്രകാരം 2007-ല്‍ ആണ് മാര്‍ സേവേറിയോസ് മോശ മെത്രാപ്പോലീത്തയെ (His Eminence Mor Severius Moses Görgün) വാഴിച്ചതു്. യൂറോപ്യന്‍ സുറിയാനി ഓര്‍ത്തഡോക്‌സ് സഭ എന്നപേരില്‍‍‍ തുര്‍‍ക്കി വിഭാഗം അന്ത്യോഖ്യന്‍ സുറിയാനി ഓര്‍ത്തഡോക്‌സ് സഭയെ മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭാ എപ്പിസ്കോപ്പല്‍‍ സുന്നഹദോസ് അംഗീകരിച്ചു.

എന്നാല്‍‍ അങ്കമാലി-ദക്ഷിണേന്ത്യാ ഭദ്രാസനം രൂപവല്‍‍ക്കരിച്ച് മെത്രാപ്പോലീത്തയെ വാഴിച്ചതോടെ തുര്‍‍ക്കി വിഭാഗം അന്ത്യോഖ്യന്‍ സുറിയാനി ഓര്‍ത്തഡോക്‌സ് സഭയുമായി മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭ ബന്ധം വിച്ഛേദിച്ചു.

യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭയും മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭയും ആയി ഭിന്നിച്ചുനില്‍‍ക്കുന്ന പലരും അന്ത്യോഖ്യന്‍ സുറിയാനി ഓര്‍ത്തഡോക്‌സ് സഭയുമായി ബന്ധപ്പെടുന്നുണ്ടു്.

ചിത്രം: അന്ത്യോഖ്യന്‍ സുറിയാനി ഓര്‍ത്തഡോക്‌സ് സഭയുടെ ഇന്ത്യയിലെ മെത്രാപ്പോലീത്തമാര്‍‍ സഭാതലവന്‍‍ മാര്‍ സേവേറിയോസ് ബാവയോടൊപ്പം. ചിത്രത്തില്‍ ഇടത്തുനിന്നു് യൂഹാനോന്‍ മാര്‍ തിമോത്തിയോസ്, ജോസഫ് മാര്‍ ബര്‍‍ത്തലോമിയോസ്,മാത്യൂസ്‌ മാര്‍ ഗ്രിഗോറിയോസ് ഇരിക്കുന്നതു് മാര്‍ സേവേറിയോസ് ബാവ.


വിലാസം:-St. Jude Dayara, Amayannoor P. O.,
Kottayam, 686025, ഫോണ്‍:- 0481-2545544, 2548282, 9605323151 ഈ മെയില്‍‍:- Thadevoosnews@gmail.com വെബ്:- www. Thadevoos. org


20100617

റോമന്‍ കത്തോലിക്കാ – അസ്സീറിയന്‍‍ മെത്രാന്മാര്‍ക്ക് ഓര്‍ത്തഡോക്സ് സഭയുടെ സ്വീകരണം



കൊരട്ടി, ജൂണ്‍ 1: സീറോ മലബാര്‍‍ റോമന്‍ കത്തോലിക്കാ – അസ്സീറിയന്‍‍ കല്‍ദായ സുറിയാനി സഭകളിലെ അഭിനവ മെത്രാന്മാര്‍ക്ക് മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ കൊച്ചി ഭദ്രാസന ആസ്ഥാനമായ കൊരട്ടി സീയോന്‍ സെമിനാരിയില്‍ സ്വീകരണം നല്‍കി.

കത്തോലിക്കാ സഭയിലെ തൃശൂര്‍ ജില്ലയില്‍പെട്ട അഭിനവ ബിഷപ്പുമാരായ മാര്‍ റാഫേല്‍ തട്ടില്‍ (തൃശൂര്‍ രൂപത), മാര്‍ പോളി കണ്ണൂര്‍ക്കാടന്‍ (ഇരിങ്ങാലക്കുട രൂപത); കല്‍ദായ സഭയിലെ അഭിനവ ബിഷപ്പുമാരായ മാര്‍ യോഹന്നാന്‍ യോസഫ്,മാര്‍ ഔഗേന്‍ കുറിയാക്കോസ് എന്നിവര്‍ക്ക് കൊച്ചി ഭദ്രാസന ആസ്ഥാനമായ കൊരട്ടി സീയോന്‍ സെമിനാരിയില്‍ 2010 ജൂണ്‍ ഒന്നാം തീയതി വൈകുന്നേരം സ്വീകരണവും അത്താഴവിരുന്നും നല്‍കി.
അസ്സീറിയന്‍‍ കല്‍ദായ സുറിയാനി സഭയിലെ ആര്‍ച്ച് ബിഷപ്പ് ഡോ. മാര്‍ അപ്രേമും സംബന്ധിച്ചിരുന്നു.

ഇപ്രകാരമുള്ള എപ്പിസ്കോപ്പല്‍ സംഗമം തുടര്‍ന്നും നടത്തുവാന്‍ തീരുമാനമായി.

ഉറവിടം വിശ്വാസ പാലകന്‍
.

20100616

ദേശീയപാത ചുരുങ്ങിയതു് 45 മീറ്ററിലെങ്കിലും വികസിപ്പിക്കണം: കത്തോലിക്കാ സഭ

.
.

അന്തര്‍ദേശീയ നിലവാരമുള്ള റോഡുകള്‍ ഉണ്ടാ‌കണമെന്നു്

കത്തോലിക്കാ സഭ ഹൈവേ ലോബിക്കുവേണ്ടി


കൊച്ചി, ജൂണ്‍ 10 : ദേശീയപാതയുടെ വീതി 30 മീറ്ററാക്കി ചുരുക്കുന്നതു് വരുംതലമുറയോടു രാഷ്‌‌ട്രീയക്കാര്‍ ചെയ്യുന്ന അനീതിയായിരിക്കുമെന്നു് ആരോപിച്ചുകൊണ്ടു് കേരള കത്തോലിക്കാ മെത്രാന്‍ സമിതി(കെസിബിസി) എക്സ്പ്രസ്സ് ഹൈവേ ലോബിക്കുവേണ്ടി രംഗത്തുവന്നു. ദേശീയപാത ചുരുങ്ങിയതു 45 മീറ്ററിലെങ്കിലും വികസിപ്പിക്കണമെന്നു് ജൂണ്‍ എട്ടു മുതല്‍ പത്തു വരെ നടന്ന കേരള കത്തോലിക്കാ മെത്രാന്‍ സമിതി(കെസിബിസി) യോഗ തീരുമാനങ്ങള്‍ വിശദീകരിച്ച ബിഷപ്‌ ജോഷ്വാ മാര്‍ ഇഗ്നാത്തിയോസ്‌ അഭിപ്രായപ്പെട്ടു.

തിരഞ്ഞെടുപ്പു മുന്നില്‍ക്കണ്ടാണു് ദേശീയപാതയുടെ വീതി 30 മീറ്ററാക്കാന്‍ തീരുമാനിച്ചത്‌. ദേശീയപാതാ വികസനത്തിനു സ്‌ഥലം വിട്ടുകൊടുക്കാന്‍ സഭാവിശ്വാസികളെ പ്രേരിപ്പിക്കുമെന്നും റോഡ്‌ വികസനത്തിനു പള്ളികളുടെയോ, സഭാസ്‌ഥാപനങ്ങളുടെയോ സ്വത്തുക്കള്‍ ആവശ്യമാണെങ്കില്‍ വിട്ടുകൊടുക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. നാടിന്റെ വികസനത്തിനുവേണ്‌ടി ത്യാഗം അനുഷ്‌ഠിച്ചിട്ടുള്ള ചരിത്രമാണ്‌ കേരളത്തിലെ ക്രൈസ്‌തവര്‍ക്കുള്ളത്‌. ഈ പാരമ്പര്യം കത്തോലിക്കാ സഭ തുടരും.

എന്നാല്‍ സ്‌ഥലം വിട്ടുകൊടുക്കാന്‍ ജനങ്ങളെ പ്രോല്‍സാഹിപ്പിക്കുന്ന രീതിയില്‍ പ്രതിഫലം നല്‍കാന്‍ സര്‍ക്കാരിനു കഴിയണം. പൊതു നന്‍മയ്‌ക്കായി സ്‌ഥലം നല്‍കുന്നവരെ മാന്യമായി പുനരധിവസിപ്പിക്കണം. രാജ്യാന്തര നിലവാരത്തിലുള്ള റോഡുകള്‍ ഉണ്ടായാല്‍ മാത്രമേ അടിസ്‌ഥാന സൗകര്യങ്ങള്‍ വികസിക്കൂ. എന്നാല്‍ പൊതു നന്‍മയ്‌ക്കു വേണ്ടി പ്രവര്‍ത്തിക്കാന്‍ ജനങ്ങളെ സജ്‌ജരാക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്നു മെത്രാന്‍ സമിതി യോഗം ആരോപിച്ചു.


രാഷ്ട്രീയത്തില്‍ സഭ ഇടപെടും

തെരഞ്ഞെടുപ്പ്‌ കാലഘട്ടങ്ങളില്‍ സഭാ നേതൃത്വം വിശ്വാസികള്‍ക്ക്‌ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കാറുണ്ട്‌. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ വിശ്വാസികള്‍ക്ക് മാത്രമേ വോട്ടുചെയ്യാവൂ എന്ന നിര്‍ദേശമാണ്‌ കത്തോലിക്ക സഭയ്ക്കുള്ളത്‌. തിരഞ്ഞെടുപ്പില്‍ സ്വീകരിക്കേണ്ട നിലപാട് ആഗസ്തില്‍ ചേരുന്ന മെത്രാന്‍ സമിതി യോഗം ചര്‍ച്ചചെയ്ത് തീരുമാനിക്കും. രാഷ്ട്രീയം സഭയുടെ ഭാഗമാണ്. രാഷ്ട്രത്തെയും വിശ്വാസികളെയും ബാധിക്കുന്ന കാര്യങ്ങളില്‍ സഭ ഇടപെടും. എന്നാല്‍ കേരള കോണ്‍ഗ്രസുകളുടെ ലയനത്തില്‍ സഭ ഇടപെട്ടിട്ടില്ലെന്നു കെസിബിസി പ്രസിഡന്റ്‌ ഡോ.ജോഷ്വാ മാര്‍ ഇഗ്നാത്തിയോസ്‌ പറഞ്ഞു. സഭ രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രവര്‍ത്തനങ്ങളില്‍ ഇടപെടാറില്ല. കേരളാ കോണ്‍ഗ്രസ്‌ രാഷ്ട്രീയ കക്ഷിയാണ്‌.


വിദ്യാഭ്യാസമേഖല

സ്വാശ്രയവിദ്യാഭ്യാസമേഖലയില്‍ നിരന്തരം ഉണ്‌ടായിക്കൊണ്‌ടിരിക്കുന്ന പ്രശ്‌നങ്ങള്‍ ശാശ്വ തമായി പരിഹരിക്കാന്‍ ഭരണാധികാരികള്‍ക്കു കടമയുണ്‌ട്‌. കത്തോലിക്ക വിദ്യാഭ്യാസ സ്ഥാപനങ്ങളോട് കാലിക്കറ്റ് യൂണിവേഴ്‌സിറ്റി വിവേചനം കാട്ടുന്നതായി യോഗം വിലയിരുത്തി. കോടതിവിധിയും ചട്ടങ്ങളും ലംഘിച്ചുള്ള പ്രവര്‍ത്തനങ്ങളില്‍ നിന്നും യൂണിവേഴ്‌സിറ്റി പിന്മാറിയില്ലെങ്കില്‍ ശക്തമായി പ്രതികരിക്കാന്‍ കെസിബിസി തീരുമാനിച്ചതായും ബിഷപ്‌ ഡോ.ജോഷ്വാ മാര്‍ ഇഗ്നാത്തിയോസ്‌ വ്യക്തമാക്കി.

ശിരോവസ്‌ത്ര വിവാദം

കത്തോലിക്കാ വിദ്യാലയങ്ങള്‍ എല്ലാ മതവിശ്വാസങ്ങളോടും ആദരം പുലര്‍ത്തുന്ന ഒരു സംസ്‌കാ രം കേരളത്തില്‍ രൂപപ്പെടുത്തുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചിട്ടുണെ്‌ടന്ന്‌ ആലപ്പുഴയിലെ ശിരോവസ്‌ത്ര വിവാദം സംബന്ധിച്ച ചോദ്യത്തിനു ബിഷപ്‌ മറുപടി നല്‌കി. വര്‍ഗീയത വളര്‍ത്താനുള്ള ശ്രമങ്ങള്‍ ആസൂത്രിതമായി നട ക്കുന്ന ഇക്കാലത്ത്‌ അതിനെതിരേ പ്രതിരോധം തീര്‍ക്കാന്‍ വിദ്യാലയങ്ങളിലൂടെ ശ്രമിക്കണം. യൂണിഫോമിനെ നിരുത്സാ ഹപ്പെടുത്താതെയും വിവേചനമില്ലാതെയും മതാചാരങ്ങള്‍ ആദരിക്കപ്പെടണം. സ്‌കൂള്‍ വിദ്യാര്‍ഥി ക്രൈസ്‌തവനോ ഹിന്ദു വോ മുസ്‌ലിമോ ആയിരുന്നാലും ഇവരെ ഒന്നായിക്കാണുന്നതിനാണ്‌ സ്‌കൂളുകളില്‍ യൂണിഫോം സമ്പ്രദായം ഏര്‍പ്പെടുത്തിയിരിക്കുന്നത്‌. മുസ്‌ലിം സമുദായത്തിലെ ഭൂരിപ ക്ഷം ഇത്തരമൊരു സംഭവത്തില്‍ വിവാദമുണ്‌ടാക്കാന്‍ മുന്നിട്ടിറങ്ങിയിട്ടില്ല. അച്ചടക്കത്തിന്റെ ഭാഗമായ യൂണിഫോമിനൊപ്പം മതാചാരങ്ങളും സമന്വയിപ്പിച്ചുള്ള രീതിയുണ്‌ടാകണമെന്നും അദ്ദേഹം പറഞ്ഞു.


മുഖ്യമന്ത്രിയുടെ പ്രസ്താവന മതസൗഹാര്‍ദം തകര്‍ക്കും

മതസൗഹാര്‍ദത്തിന് ഭംഗം വരുത്തുന്ന രീതിയിലുള്ള പരാമര്‍ശങ്ങളില്‍ നിന്നും പ്രസ്താവനകളില്‍നിന്നും ഭരണാധികാരികള്‍ പിന്മാറണം. കേരളത്തില്‍ ക്രൈസ്തവ - മുസ്‌ലിം വര്‍ഗീയത വളരുന്നതായുള്ള മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ പ്രസ്താവന ഇവിടത്തെ മതസൗഹാര്‍ദം തകര്‍ക്കുമെന്ന് സമിതി വിലയിരുത്തി. സ്വാര്‍ഥലാഭങ്ങള്‍ക്കുവേണ്ടിയാണ് ഇപ്രകാരം ചെയ്യുന്നത്. മുഖ്യമന്ത്രിയുടെ പ്രസ്താവനയില്‍ സഭയ്ക്കുള്ള ആകുലത അദ്ദേഹത്തെ ധരിപ്പിച്ചതായും യോഗതീരുമാനം വിശദീകരിച്ച കെസിബിസി അധ്യക്ഷന്‍ ബിഷപ്പ് ജോഷ്വാ മാര്‍ ഇഗ്‌നാത്തിയോസ് പറഞ്ഞു.

തിരുനാള്‍ നടത്തിപ്പു്

തിരുനാളുകള്‍ നടത്തുന്നതിന് മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കാനും കെസിബിസി തീരുമാനിച്ചു. പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ടില്ലാത്ത രീതിയിലും പരിസ്ഥിതി പ്രശ്‌നങ്ങള്‍ ശബ്ദമലിനീകരണം തുടങ്ങിയവ ഇല്ലാത്ത രീതിയിലും വേണം തിരുനാള്‍ നടത്താന്‍. തിരുനാളുകളില്‍ കടന്നുകൂടിയിട്ടുള്ള തെറ്റായ കീഴ്‌വഴക്കങ്ങള്‍ ഒഴിവാക്കണമെന്നും കെസിബിസി ആഹ്വാനം ചെയ്തു.


കെസിബിസി വൊക്കെഷന്‍ ചെയര്‍മാന്‍

കെസിബിസി വൊക്കെഷന്‍ ചെയര്‍മാനായി ചങ്ങനാശ്ശേരി ആര്‍ച്ച് ബിഷപ്പ് ജോസഫ് പെരുന്തോട്ടത്തിലിനെ നിയമിച്ചു.


34 മെത്രാന്‍മാര്‍‍ സംബന്ധിച്ചു


സഭയുടെ പൊതുവായ കാര്യങ്ങളും കേരളത്തിലെ പ്രത്യേക സാഹചര്യത്തിലുണ്ടായിട്ടുള്ള വിഷയങ്ങളും കെസിബിസി ചര്‍ച്ച ചെയ്‌തതായി പത്രസമ്മേളനത്തില്‍ പങ്കെടുത്ത കെസിബിസി ഡപ്യൂട്ടി സെക്രട്ടറിയും വക്താവുമായ റവ.ഡോ.സ്റ്റീഫന്‍ ആലത്തറ പറഞ്ഞു. വരാപ്പുഴ ആര്‍ച്ച്‌ബിഷപ്‌ ഡോ. ഫ്രാന്‍സിസ്‌ കല്ലറക്കല്‍, പത്തനംതിട്ട ബിഷപ്‌ യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റം, ബത്തേരി ബിഷപ്‌ ജോസഫ്‌ മാര്‍ തോമസ്‌, ഇരിങ്ങാലക്കുട ബിഷപ്‌ മാര്‍ പോളി കണ്ണൂക്കാടന്‍, താമരശേരി ബിഷപ്‌ മാര്‍ റെമിജിയൂസ്‌ ഇഞ്ചനാനിയില്‍, സീറോ മലബാര്‍ മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ കുരിയ ബിഷപ്‌ മാര്‍ ബോസ്‌കോ പുത്തൂര്‍, സീറോ മലങ്കര മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ കുരിയ ബിഷപ്‌ തോമസ്‌ മാര്‍ അന്തോണിയോസ്‌, തൃശൂര്‍ അതിരൂപത സഹായമെത്രാന്‍ മാര്‍ റാഫേല്‍ തട്ടില്‍, തിരുവനന്തപുരം മലങ്കര അതിരൂപത സഹായമെത്രാന്‍ സാമുവല്‍ മാര്‍ ഐറേനിയൂസ്‌, തിരുവല്ല അതിരൂപത സഹായമെത്രാന്‍ ഫിലിപ്പോസ്‌ മാര്‍ സ്റ്റെഫാനോസ്‌ എന്നീ നവാഭിഷിക്ത മെത്രാന്മാര്‍ക്ക്‌ സ്വീകരണം നല്‌കി. ഇവരുള്‍പ്പെടെ 34 മെത്രാന്‍മാരാണ്‌ കെസിബിസി ആസ്ഥാന കാര്യാലയമായ പാസ്റ്ററല്‍ ഓറിയന്റേഷന്‍ സെന്ററില്‍ (പിഒസി) ജൂണ്‍ എട്ടു മുതല്‍ പത്തു വരെ നടന്ന കെസിബിസി യോഗത്തില്‍ സംബന്ധിച്ചത്‌.
.