ആകമാന സഭാനിലപാടുകള്‍

20121227

ഈജിപ്‌ത്‌: ഉപരിസഭയില്‍ നിന്നു ക്രിസ്‌ത്യന്‍ വനിത രാജിവച്ചു



കയ്‌റോ: പുതിയ ഇസ്‌ലാമിക ഭരണഘടന നിലവില്‍വന്ന ഈജിപ്‌തില്‍ പാര്‍ലമെന്റിന്റെ ഉപരിസഭയില്‍ നിന്നു നാമനിര്‍ദേശം ചെയ്യപ്പെട്ട ആംഗ്ലിക്കന്‍ സഭാ പ്രതിനിധിയായ ക്രിസ്‌ത്യന്‍ വനിത രാജിവച്ചതു പ്രസിഡന്റ്‌ മുഹമ്മദ്‌ മുര്‍സിക്കു തിരിച്ചടിയായി. സര്‍ക്കാര്‍ വാഗ്‌ദാനം ചെയ്‌തപോലെ എല്ലാവിഭാഗങ്ങള്‍ക്കും ഉപരിസഭയായ ശൂറാ കൗണ്‍സിലില്‍ പ്രാതിനിധ്യം നല്‍കാത്തതാണു രാജിക്കു കാരണമെന്നു നദിയാ ഹെന്റി രാജിക്കത്തില്‍ അറിയിച്ചു.

2013ല്‍ തിരഞ്ഞെടുപ്പിനുശേഷം പുതിയ പാര്‍ലമെന്റ്‌ നിലവില്‍ വരുന്നതുവരെ അധികാരം കയ്യാളുന്ന ശൂറാ കൗണ്‍സിലില്‍ 270 അംഗങ്ങളാണുള്ളത്‌. ഇതില്‍ നാമനിര്‍ദേശം ചെയ്യപ്പെട്ട 90 പേരിലാണു നദിയാ ഹെന്റി ഉള്‍പ്പെട്ടിരുന്നത്‌. ഈജിപ്‌തിനെ ഇസ്‌ലാമിക രാഷ്‌ട്രമാക്കണമെന്നും ശരീഅത്ത്‌ നിയമം നടപ്പാക്കണമെന്നും നിര്‍ദേശിക്കുന്ന പുതിയ ഭരണഘടന അംഗീകരിക്കുന്ന നിയമത്തില്‍ പ്രസിഡന്റ്‌ മുര്‍സി കഴിഞ്ഞ ദിവസം ഒപ്പുവച്ചിരുന്നു.

മുസ്‌ലിം ബ്രദര്‍ഹുഡിന്റെ നേതൃത്വത്തിലുള്ള ഭരണകൂടം തയാറാക്കിയ ഭരണഘടന ഈജിപ്‌തിന്റെ മതേതരസ്വഭാവത്തെ പൂര്‍ണമായും ഇല്ലാതാക്കിയെന്നു പ്രതിപക്ഷ പാര്‍ട്ടികള്‍ കുറ്റപ്പെടുത്തുന്നു.

20121124

പരിശുദ്ധ ദലൈ ലാമയ്ക്ക് ഹൃദ്യമായ എതിരേല്പ്



തിരുവനന്തപുരം, 2012 നവം 23: ടിബറ്റിന്റെ ആത്മീയാചാര്യന്‍ പരിശുദ്ധ ദലൈ ലാമ രണ്ടു ദിവസത്തെ കേരള സന്ദര്‍ശനത്തായി തിരുവനന്തപുരത്ത് എത്തി. ഞായറാഴ്ച (നവം 25) കൊച്ചിയില്‍ നടത്തുന്ന മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭ ശതാബ്ദി ആഘോഷത്തില്‍ അദ്ദേഹം പങ്കെടുക്കും. ശനിയാഴ്ച ശിവഗിരി സന്ദര്‍ശിക്കുന്ന അദ്ദേഹം എണ്‍പതാമത് ശിവഗിരി തീര്‍ഥാടന സന്ദേശ വിളംബര സമ്മേളനവും അദ്ദേഹം ഉദ്ഘാടനം ചെയ്യും.
ഉച്ചയ്ക്ക് ഒന്നരയോടെ മുംബൈയില്‍നിന്നു ജെറ്റ് എയര്‍വെയ്സ് വിമാനത്തിലെത്തിയ ലാമയ്ക്കു മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ തിരുവനന്തപുരം ഭദ്രാസനാധിപന്‍ ഡോ. ഗബ്രിയേല്‍ മാര്‍ ഗ്രിഗോറിയോസ്, അലക്സാണ്ടര്‍ വൈദ്യന്‍ കോറെപ്പിസ്കോപ്പ, ശ്രീനാരായണ ധര്‍മസംഘം ട്രസ്റ്റ് ജനറല്‍ സെക്രട്ടറി ഋതംബരാനന്ദ, തീര്‍ഥാടന കമ്മിറ്റി സെക്രട്ടറി സ്വാമി ഗുരുപ്രസാദ് തുടങ്ങിയവര്‍ ചേര്‍ന്ന് ലാമയെ സ്വീകരിച്ചു. വിമാനത്താവളത്തില്‍ ലാമയെ സ്വീകരിക്കാന്‍ പ്രഫ. ഇ. ജേക്കബ് ജോണ്‍, മുന്‍ എംഎല്‍എ ജോസഫ് പുതുശേരി, സഭാ മാനേജിങ് കമ്മിറ്റി അംഗം ബാബു പാറയില്‍ തുടങ്ങിയവരും എത്തിയിരുന്നു.
ദലൈ ലാമയുടെ സന്ദര്‍ശനത്തോടനുബന്ധിച്ചു കനത്ത സുരക്ഷാ സംവിധാനങ്ങളാണ് ഒരുക്കിയിട്ടുള്ളത്. ലാമയുടെ സ്വന്തം സുരക്ഷാ വിഭാഗവും എത്തിയിട്ടുണ്ട്.

മലങ്കര സഭയില്‍ കാതോലിക്കേറ്റ് പുനസ്ഥാപിച്ചതിന്‍റെ ശതാബ്ദിയോടനുബന്ധിച്ച് ഓര്‍ത്തഡോക്സ് സഭ കൊച്ചിയില്‍ സംഘടിപ്പിക്കുന്ന സമ്മേളനം ഞായറാഴ്ച ദലൈ ലാമ ഉദ്ഘാടനം ചെയ്യും. വൈകിട്ടു് മൂന്നിനു് മറൈന്‍ഡ്രൈവിലാണു് സമ്മേളനം.
ശിവഗിരിയില്‍
ശനിയാഴ്ച രാവിലെ ഒന്‍പതു് മണിക്ക് അദ്ദേഹം ശിവഗിരിയില്‍ എത്തും . ആദ്യം മഹാ സമാധിയില്‍ ദര്‍ശനം നടത്തും . ധര്‍മസംഘം ട്രസ്റ്റ് പ്രസിഡന്‍റ് സ്വാമി പ്രകാശനന്ദയുടെ നേതൃത്വത്തില്‍ പാദ പൂജ ചെയ്തും പൂര്‍ണകുംഭം നല്‍കിയും ദലൈ ലാമയെ സ്വീകരിക്കും . തുടര്‍ന്ന് മഹാസമാധിയില്‍ പുഷ്പാര്‍ച്ചന നടത്തും.

ശ്രീ നാരായണ ഗുരു വിശ്രമിച്ചിരുന്ന വൈദികമഠവും സന്ദര്‍ശിക്കും .പിന്നാലെ ഗുരു പൂജ ഹാളില്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും . സമ്മേളനത്തിന് ശേഷം ശാരദാമഠത്തിലുമെത്തും . ഉച്ചഭക്ഷണത്തിന് ശേഷം 12 മണിയോടെ ദലൈ ലാമ ശിവഗിരിയില്‍ നിന്ന് കൊച്ചിയിലേക്ക് പോകും. നൊബേല്‍ സമ്മാന ജേതാവായിരുന്ന രവീന്ദ്ര നാഥ ടാഗോര്‍ ശ്രീനാരായണ ഗുരുവിനെ സന്ദര്‍ശിച്ചതിന്‍റെ 90ആം വര്‍ഷത്തിലാണ് സമാധാനത്തിനുള്ള നൊബേല്‍ സമ്മാന ജേതാവായ ദലൈ ലാമ ശിവഗിരിയും ഗുരുദേവ മഠവും സന്ദര്‍ശിക്കുന്നത് .


20121122

സഭകള്‍ സമാധാനത്തിന്റെ സന്ദേശവാഹകരാകണം- പരിശുദ്ധ പിതാവു്

സഭാനേതാക്കള്‍ അത്താഴ വിരുന്നില്‍. ഇടത്തു്നിന്നു്: എത്യോപ്യന്‍
 ഇടക്കാലപാത്രിയര്‍ക്കീസ് നാഥാനിയേല്‍, അന്ത്യോക്യന്‍ സുറിയാനി
സഭയുടെ സുന്നഹദോസ് സെക്രട്ടറി തെയോഫിലോസ് ജോര്‍ജ്
സെലീബാ മെത്രാപ്പോലീത്ത,പരിശുദ്ധ ബസേലിയോസ്
മാര്‍ത്തോമ്മാപൌലോസ് ദ്വിതീയന്‍ ബാവാ, ബ്രിട്ടീഷ് കോപ്റ്റിക്
സഭയുടെ അബ്ബാ സെറാഫിം മെത്രാപ്പോലീത്ത

കയ്റോ, നവം 17: മനുഷ്യരാശിയ്ക്ക് ഭീഷണിയായ യുദ്ധങ്ങളും യുദ്ധസന്നാഹങ്ങളും അവസാനിപ്പിക്കാന്‍ അഖിലലോക സഭാ കൌണ്‍സില്‍ മുന്‍കൈയെടുക്കണമെന്നും ക്രൈസ്തവ സഭകള്‍ സമാധാനത്തിന്റെ സന്ദേശവാഹകരാകണമെന്നും പൗരസ്ത്യ കാതോലിക്കോസ് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൌലോസ് ദ്വിതീയന്‍ ബാവാ പ്രസ്താവിച്ചു.
കോപ്റ്റിക് ഓര്‍ത്തഡോക്സ് സഭാധ്യക്ഷന്‍ തേവാദ്രോസ് രണ്ടാമന്‍ മാര്‍പാപ്പയുടെ സ്ഥാനാരോഹണ ചടങ്ങില്‍ സംബന്ധിക്കാനെത്തിയ ഓറിയന്റല്‍ ഓര്‍ത്തഡോക്സ് സഭാ പ്രതിനിധികള്‍ക്കായി ഒരുക്കിയ അത്താഴ വിരുന്നില്‍ ആതിഥേയസന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം.
ശ്ളൈഹിക പാരമ്പര്യമുള്ള സഭകള്‍ വിദ്യാഭ്യാസം, വൈദികപരിശീലന രംഗങ്ങളില്‍ സഹകരിച്ചു പ്രവര്‍ത്തിക്കേണ്ടത് ആവശ്യമാണെന്ന് പരിശുദ്ധ കാതോലിക്കാ ബാവാ പറഞ്ഞു.
ഇതും കാണുക Catholicos Baselius Marthoma Paulose II hosts Oriental Orthodox Delegation

20121109

കാതോലിക്കേറ്റ് പുനഃസ്ഥാപന ശതാബ്ദി: വടക്കന്‍ മേഖല വിളംബര യാത്രയ്ക്കു തുടക്കം

കടപ്പാടു് മനോരമ

ചെന്നൈ, 2012 നവം 3: മൈലാപ്പൂരില്‍ തോമാശ്ലീഹായുടെ കബറിടത്തില്‍ നിന്നു തെളിയിച്ച ദീപശിഖയുമായി ഓര്‍ത്തഡോക്സ് സഭയുടെ കാതോലിക്കേറ്റ് പുനഃസ്ഥാപനശതാബ്ദി ആഘോഷങ്ങളുടെ വടക്കന്‍ മേഖലാ വിളംബര യാത്ര ആരംഭിച്ചു. കബറിടത്തില്‍ മദ്രാസ് ഭദ്രാസനാധ്യക്ഷന്‍ ഡോ. യൂഹാനോന്‍ മാര്‍ ദിയസ്‌കോറോസ് ദീപശിഖ തെളിച്ചു. വിളംബര യാത്രാ കണ്‍വീനര്‍ ഫാ. ഡോ. എം.ഒ. ജോണ്‍ ദീപശിഖയും സഭ മാനേജിങ് കമ്മിറ്റി അംഗം അലക്സ് മണപ്പുറം കാതോലിക്കേറ്റ് പതാകയും ഏറ്റുവാങ്ങിയതോടെ പ്രയാണത്തിനു തുടക്കമായി.

താംബരം മാര്‍ ഗ്രീഗോറിയോസ് ദേവാലയത്തിന്‍റെ വേളാച്ചേരി കുരിശടിയില്‍ യാത്രയ്ക്ക് ആദ്യ സ്വീകരണം നല്‍കി. തുടര്‍ന്നു് റാസയായി ദേവാലയത്തില്‍ പ്രവേശിച്ചു. പ്രത്യേക ശുശ്രൂഷകളെത്തുടര്‍ന്നുള്ള ഉദ്ഘാടന സമ്മേളനത്തില്‍ ഡോ. യൂഹാനോന്‍ മാര്‍ ദിയസ്‌കോറോസ് ആധ്യക്ഷം വഹിച്ചു. ഫാ. പി.കെ. സഖറിയ, മദ്രാസ് ഭദ്രാസന സെക്രട്ടറി ഫാ. ജിജി മാത്യു വാകത്താനം എന്നിവര്‍ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി.

നവം 4 ഞായര്‍ രാവിലെ എട്ടിനു് താംബരത്തു നിന്നു യാത്ര തുടരും. ഒന്‍പതിനു കോയമ്പേട് സെന്‍റ് പീറ്റേഴ്സ് ആന്‍ഡ് സെന്‍റ് പോള്‍സ് ദേവാലയത്തിലും തുടര്‍ന്നു ബ്രോഡ്‌വേ സെന്‍റ് തോമസ് കത്തീഡ്രലിലും സ്വീകരണത്തിനു് ശേഷം രാത്രിയില്‍ ബാംഗ്ലൂരിലേക്കു് തിരിക്കും. പിന്നീട് മൈസൂര്‍, മംഗലാപുരം, ബത്തേരി, കുന്നംകുളം, കണ്ടനാട് വഴി 15നു് കോട്ടയം പഴയ സെമിനാരിയില്‍ സമാപിക്കും.

ഫിലിപ്പോസ് റമ്പാന്റെ സ്മരണയ്ക്ക് തപാല്‍ കവര്‍


തിരുവല്ല: വിശുദ്ധ ബൈബിള്‍ ആദ്യമായി മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്ത കായംകുളം ഫിലിപ്പോസ് റമ്പാന്റെ സ്മരണയ്ക്കായി തപാല്‍ വകുപ്പ് പ്രത്യേകം കവര്‍ പുറത്തിറക്കുന്നു.
അദ്ദേഹത്തിന്റെ ചിത്രവും മലയാള ബൈബിളിന്റെ 200 വര്‍ഷത്തെ സൂചിപ്പിക്കുന്ന എംബ്ലവും, ആദ്യമലയാള ബൈബിളിന്റെ കവര്‍പേജും, കേരളത്തിന്റെ ഭൂപടവും ഉള്‍ക്കൊള്ളിച്ചാണ് കവര്‍. കവറിന് മറുഭാഗത്ത് ഫിലിപ്പോസ് റമ്പാനെക്കുറിച്ചുള്ള ലഘുവിവരണവും അദ്ദേഹത്തെ അടക്കം ചെയ്തിട്ടുള്ള അടൂര്‍ കണ്ണംകോട് സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് പള്ളിയെപ്പറ്റിയും പ്രതിപാദിച്ചിട്ടുണ്ട്. ബൈബിള്‍ മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തതിന്റെ ദ്വിശതാബ്ദി സമാപന ദിവസമായ നവംബര്‍ 11ന് വൈകീട്ട് 4ന് കണ്ണംകോട് പള്ളിയില്‍ കേന്ദ്ര മന്ത്രി കൊടിക്കുന്നില്‍ സുരേഷ് തപാല്‍ കവര്‍ പ്രകാശനം ചെയ്യും. തപാല്‍ വകുപ്പ് ഡയറക്ടര്‍ എ.ഗോവിന്ദരാജന്‍ തപാല്‍കവര്‍ സമര്‍പ്പണവും നടത്തും.

ഒബാമ: അമേരിക്കന്‍ ജനാധിപത്യത്തിന്റെ വിജയം-മാര്‍ നിക്കോളോവോസ്


ന്യൂയോര്‍ക്ക്, നവംബര്‍ 9, 2012: ഒബാമയുടെ വിജയം അമേരിക്കയിലെ ജനാധിപത്യത്തിന്റെ വിജയമാണെന്നും മനുഷ്യ മനസിനെ അടുത്തറിഞ്ഞ വ്യക്തിത്വത്തിന്റെ നേട്ടമാണെന്നും മലങ്കര ഓര്‍ത്തഡോക്സ് സിറിയന്‍ ചര്‍ച്ച് നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസന മെത്രാപ്പൊലീത്ത സഖറിയ മാര്‍ നിക്കോളോവോസ്. അദ്ദേഹം തുടങ്ങിവച്ച യൂണിവേഴ്സല്‍ ഹെല്‍ത്ത് കെയര്‍ പോലുള്ള നല്ല സംരഭങ്ങളുമായി മുന്നോട്ട് പോകുവാന്‍ ജനങ്ങള്‍ നല്‍കിയ സമ്മതി പത്രമാണ് ഈ വിജയം.

പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടിരുന്ന കറുത്തവര്‍ഗക്കാര്‍, ലാറ്റിനോകള്‍ എന്നിവരെ സമാന ചിന്താഗതിക്കാരായ വെളുത്ത വംശജരുമായി ഏകോപിച്ചുകൊണ്ട് ജനാധിപത്യ പ്രക്രിയയില്‍ പുതിയ വഴിത്താര വെട്ടിത്തുറക്കുവാന്‍ ഈ വിജയം സഹായകരമാകുമെന്നും അദേഹം പറഞ്ഞു.
ചിത്രം ട്വിറ്ററില്‍ നിന്നു്

20121108

ബള്‍ഗേറിയന്‍ സഭാധിപന്‍ മാക്സിം പാത്രിയര്‍ക്കിസ് കാലംചെയ്തു

ബള്‍ഗേറിയ ഓര്‍ത്തഡോക്സ് സഭാധിപന്‍ മാക്സിം പാത്രിയര്‍ക്കിസ്
 1914 ഒക്ടോ 29 – 2012 നവം 6 ഫോട്ടോ: വിക്കിമീഡിയ

സോഫിയ, ൨൦൧൨ നവം ൬: ബള്‍ഗേറിയയിലെ ഓര്‍ത്തഡോക്സ് സഭയുടെ അധിപനും സോഫിയയിലെ ബിഷപ്പുമായ മാക്സിം പാത്രിയര്‍ക്കിസ് (98) കാലംചെയ്തു. കമ്യൂണിസ്റ്റ് ഭരണകാലത്തും തുടര്‍ന്നു ജനാധിപത്യ ഭരണകാലത്തും സഭയെ 41 വര്‍ഷം നയിച്ച പാത്രിയര്‍ക്കിസ് ആരോഗ്യനില വഷളായതിനെത്തുടര്‍ന്ന് ആശുപത്രിയിലായിരുന്നു.

ബൈസൈന്ത്യ സഭാകുടുംബത്തില്‍പെട്ട ബള്‍ഗേറിയയിലെ ഓര്‍ത്തഡോക്സ് സഭ 1,100 വര്‍ഷത്തെ പാരമ്പര്യമാണ് അവകാശപ്പെടുന്നത്. കല്ക്കദോന്‍ സുന്നഹദോസ് പ്രമാണങ്ങളെ സ്വീകരിയ്ക്കുന്ന ബൈസൈന്ത്യ സഭാകുടുംബത്തില്‍പെട്ട സഭകളുമായി ഇന്ത്യന്‍ സഭയ്ക്കു് കൂട്ടായ്മയില്ലെങ്കിലും അടുത്ത സൗഹൃദബന്ധമുണ്ടു്.

തുര്‍ക്കികളുടെ ഭരണം, കമ്യൂണിസ്റ്റ് ഭരണം എന്നീ കാലഘട്ടങ്ങളില്‍ ഒട്ടേറെ വെല്ലുവിളികളെ സഭ അഭിമുഖീകരിച്ചിരുന്നു. 1971 മുതലാണു മാക്സിം പാത്രിയര്‍ക്കിസ് സഭയ്ക്കു നേതൃത്വം നല്‍കിവന്നത്. സിനഡ് കൂടി താല്‍ക്കാലികമായി ഒരു പാത്രിയര്‍ക്കിസിനെ തിരഞ്ഞെടുക്കും. തുടര്‍ന്നു നാലുമാസത്തിനുള്ളില്‍ മാക്സിം പാത്രിയര്‍ക്കിസിന്‍റെ പിന്‍ഗാമിയെ വാഴിക്കും.

20121106

ബിഷപ് തെവാദ്രോസ് പുതിയ കോപ്റ്റിക് മാര്‍പാപ്പ

പോപ്പ് തെവാദ്രോസ് രണ്ടാമന്‍
കയ്‌റോ (ഈജിപ്ത്), നവം ൪: ഓറിയന്റല്‍ ഓര്‍ത്തഡോക്സ് സഭയിലെ അംഗസഭയും മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ സഹോദരീസഭയുമായ കോപ്റ്റിക് ഓര്‍ത്തഡോക്സ് സഭയുടെ പുതിയ മാര്‍പാപ്പയായി ബിഷപ് തെവാദ്രോസ് (60) തിരഞ്ഞെടുക്കപ്പെട്ടു. മാര്‍ച്ച് 17നു കാലംചെയ്ത പോപ്പ് ഷെനൗഡാ മൂന്നാമന്‍റെ പിന്‍ഗാമിയായിരിക്കും ഇദ്ദേഹം. ഈ മാസം 18നു സെന്‍റ് മാര്‍ക്ക്സ് കത്തീഡ്രലില്‍ തെവാദ്രോസ് രണ്ടാമന്‍ എന്ന പേരില്‍ അലക്സന്ത്രിയായിലെ പോപ്പും വിശുദ്ധ മര്‍ക്കോസിന്റെ സിംഹാസനത്തിലെ 118ആമത്തെ പാത്രിയര്‍ക്കീസും ആയി ഇദ്ദേഹം സ്ഥാനാരോഹണം ചെയ്യും.

ബിഷപ് തെവാദ്രോസ് (തേവോദോറോസ്) 1952ല്‍ ജനിച്ചു. ഫാര്‍മസ്യൂട്ടിക്കല്‍ സയന്‍സ് ബിരുദധാരിയാണ്. ബ്രിട്ടനില്‍നിന്നും വിദ്യാഭ്യാസം നേടിയ ഇദ്ദേഹം കയ്‌റോയില്‍ ഔഷധശാലയും നടത്തുന്നുണ്ടെന്ന് ബി.ബി.സി. റിപ്പോര്‍ട്ട് ചെയ്തു. 1997ല്‍ ബിഷപ്പായി. ബെഹയ്റായുടെ സഹായ മെത്രാനായി പ്രവര്‍ത്തിക്കുന്നു. വിശാലമായ പരിചയവും നല്ല നൈപുണ്യവും ഉള്ളയാളാണ് ബിഷപ്പ് തവോദ്രോസെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഓര്‍ത്തഡോക്സ് പൗരസ്ത്യ സഭയുടെ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ നിയുക്ത പോപ്പിനെ ആശംസ അറിയിച്ചു.

സഭാ പാരമ്പര്യപ്രകാരം മൂന്ന് സ്ഥാനാര്‍ഥികളില്‍നിന്നു നറുക്കെടുപ്പിലൂടെയാണ് പുതിയ സഭാ തലവനെ കണ്ടെത്തിയത്. ഒക്ടോബര്‍ 29-ന് 2400 സഭാപ്രതിനിധികള്‍ ചേര്‍ന്ന് അഞ്ചു് സ്ഥാനാര്‍ഥികളില്‍നിന്നു വോട്ടെടുപ്പിലൂടെ അവസാനത്തെ മൂന്നുപേരെ കണ്ടെത്തിയിരുന്നു. സഭാ പാരമ്പര്യപ്രകാരം മൂന്നു സ്ഥാനാര്‍ഥികളില്‍നിന്നു് നറുക്കെടുപ്പിലൂടെയാണ് പുതിയ സഭാതലവനെ കണ്ടെത്തിയത്. കയ്‌റോയിലെ സെന്‍റ് മാര്‍ക്ക്സ് കത്തീഡ്രലില്‍ നടന്ന കുര്‍ബാനയ്ക്കും പ്രാര്‍ഥനയ്ക്കും ശേഷം കണ്ണ് മൂടിക്കെട്ടിയ ഒരു അള്‍ത്താരബാലനാണു് നറുക്കെടുത്തത്.

ബിഷപ് റാഫേല്‍ (54), സന്യാസ വൈദികനായ ഫാ. റാഫേല്‍ ആഫമെനാ (70) എന്നിവരായിരുന്നു മറ്റു സ്ഥാനാര്‍ഥികള്‍. ഒക്‌ടോബര്‍ 29ന്, 2400 സഭാപ്രതിനിധികള്‍ ചേര്‍ന്ന് അഞ്ചു സ്ഥാനാര്‍ഥികളില്‍നിന്നു വോട്ടെടുപ്പിലൂടെയാണ് അവസാനത്തെ മൂന്നുപേരെ തിരഞ്ഞെടുത്തത്. രണ്ടു സന്യാസി വൈദികരാണ് വോട്ടെടുപ്പിലൂടെ ഒഴിവാക്കപ്പെട്ടത്. ഉഭയകക്ഷി ഉടമ്പടിപ്രകാരം ഇത്യോപ്യന്‍ സഭയുടെ അഞ്ചു ബിഷപ്പുമാരും ഈജിപ്തിലെത്തി വോട്ടുചെയ്തു.

ക്രൈസ്തവലോകത്ത് പോപ്പ് എന്നറിയപ്പെടുന്ന മൂന്നു് സഭാതലവന്മാരില്‍ ഒരാളാണ് കോപ്റ്റിക് സഭാതലവന്‍. എഡി 250-നോടടുത്ത് അലക്സന്ത്രിയായിലെ ബിഷപ്, പോപ്പ് എന്നറിയപ്പെട്ടുതുടങ്ങി. അലക്സന്ത്രിയായിലെ 13ആമത്തെ ബിഷപ് ആയ ഹെരാക്ലസ് (231 - 248) ആണ് ക്രൈസ്തവലോകത്ത് ആദ്യമായി പോപ്പ് എന്നു വിളിക്കപ്പെട്ട സഭാധ്യക്ഷന്‍. ഈജിപ്തിലെയും പശ്ചിമേഷ്യയിലെയും ഏറ്റവും വലിയ ക്രൈസ്തവ സഭയാണ് ഈഗുപ്തായ ഓര്‍ത്തഡോക്സ് സഭ. സുവിശേഷകനായ വിശുദ്ധ മര്‍ക്കോസ് ശ്ലീഹായാണു സ്ഥാപകന്‍ എന്നു വിശ്വസിക്കുന്നു. ഒന്നേമുക്കാല്‍ കോടിയിലധികം വിശ്വാസികളും നൂറോളം ബിഷപ്പുമാരും അന്‍പതിലധികം മെത്രാസനങ്ങളും കോപ്റ്റിക് സഭയിലുണ്ട്.

പശ്ചിമേഷ്യയിലും ഉത്തരആഫ്രിക്കയിലും അറബ് വസന്തത്തെത്തുടര്‍ന്ന് ഇസ്‌ലാമികശക്തികള്‍ മേധാവിത്വം സ്ഥാപിക്കുന്നതിനിടെയാണ് പുതിയ മാര്‍പാപ്പയെ തിരഞ്ഞെടുത്തത്. പോപ് ഷെനൗദയുടെ കീഴില്‍ കോപ്റ്റിക് സമുദായം പരമ്പരാഗത ഈജിപ്ത് മേഖലയില്‍നിന്നും പുറമേക്ക് വളര്‍ന്നിരുന്നു. എന്നാല്‍ ഈജിപ്ത്യന്‍ ഭരണകൂടത്തില്‍ നിന്നും ഉണ്ടാകുന്ന വിവേചനത്തില്‍ കോപ്റ്റിക് സമുദായക്കാര്‍ ബുദ്ധിമുട്ടിയിരുന്നു. പ്രസിഡന്റ് ഹുസ്‌നി മുബാറക്കിന്റെ പതനത്തിനു ശേഷം ഈ ഭയം വളരുകയാണ് ചെയ്തത്. കഴിഞ്ഞവര്‍ഷം ഒക്ടോബറില്‍ പള്ളി കത്തിച്ചതിനെതിരെ നടത്തിയ പ്രകടനത്തില്‍ സുരക്ഷാസൈന്യവുമായുണ്ടായ ഏറ്റുമുട്ടലില്‍ 25 പേര്‍ കൊല്ലപ്പെട്ടിരുന്നു.

20120927

പൗരസ്ത്യ കാതോലിക്കാസനം സ്വാതന്ത്ര്യത്തിന്റെ പ്രതീകം: പരിശുദ്ധ ബാവാ


പൗരസ്ത്യ കാതോലിക്കാസന പുനഃസ്ഥാപന ശതാബ്‌ദി
ആഘോഷങ്ങളുടെ ഭാഗമായുളള പ്രഭാഷണ പരമ്പരകളുടെ
ഉദ്‌ഘാടനം കോട്ടയത്ത്‌ പരിശുദ്ധ ബസേലിയോസ്‌
മാര്‍ത്തോമ്മാ പൗലോസ്‌ ദ്വിതീയന്‍ ബാവാ നിര്‍വഹിക്കുന്നു.


കോട്ടയം സെ. ൨൫: മാര്‍ത്തോമ്മാ ശ്ലീഹായുടെ അപ്പസ്‌തോലിക പിന്തുടര്‍ച്ചയും ശ്ലൈഹിക സുവിശേഷ പാരമ്പര്യവുമുള്ള ക്രൈസ്‌തവ സഭയുടെ ദേശീയ സ്വാതന്ത്ര്യത്തിന്റെ പ്രതീകമാണ്‌ പൗരസ്ത്യ കാതോലിക്കാസനമെന്ന്‌ പൗരസ്ത്യ കാതോലിക്കോസ് പരിശുദ്ധ ബസേലിയോസ്‌ മാര്‍ത്തോമ്മാ പൗലോസ്‌ ദ്വിതീയന്‍ ബാവാ പറഞ്ഞു. പൗരസ്ത്യ കാതോലിക്കാസന പുനഃസ്ഥാപന ശതാബ്‌ദി ആഘോഷങ്ങളുടെ ഭാഗമായി 1500 കേന്ദ്രങ്ങളില്‍ നടത്തുന്ന പ്രഭാഷണ പരമ്പരയുടെ ഉദ്‌ഘാടനം നിര്‍വഹിക്കുകയായിരുന്നു പരിശുദ്ധ ബാവാ.
കാതോലിക്കാസനം സര്‍വ സ്വതന്ത്രവും സഭയുടെ മേലധ്യക്ഷ സ്‌ഥാപനവുമാണെന്നു് പ്രഭാഷണം നടത്തിയ വൈദിക സെമിനാരി പ്രിന്‍സിപ്പല്‍ ഫാ. ഡോ. ജേക്കബ്‌ കുര്യന്‍ പറഞ്ഞു.

യൂഹാനോന്‍ മാര്‍ പോളിക്കാര്‍പ്പസ്‌ അധ്യക്ഷത വഹിച്ചു. സി.ജെ. പുന്നൂസ്‌ കോര്‍ എപ്പിസ്‌കോപ്പാ, പഴയ സെമിനാരി മാനേജര്‍ ഫാ. എം.സി. കുര്യാക്കോസ്‌, ഫാ. എബി ഫിലിപ്പ്‌, ഫാ. മോഹന്‍ ജോസഫ്‌ , പി.എ. അലക്‌സാണ്ടര്‍ എന്നിവര്‍ പ്രസംഗിച്ചു.


മലയാളം വേദപുസ്‌തകത്തിന്റെ ദ്വിശതാബ്‌ദി ആഘോഷിച്ചു


തിരുവനന്തപുരം, സെ ൨൫: വിശുദ്ധ വേദപുസ്‌തകം മലയാളത്തിലേക്കു വിവര്‍ത്തനം ചെയ്‌തതിന്റെ സ്‌മരണ പുതുക്കി പുസ്‌തകത്തിന്റെ ദ്വിശതാബ്‌ദി ആഘോഷിച്ചു. സുറിയാനി ഭാഷയില്‍ നിന്നു വേദപുസ്‌തകം ആദ്യമായി മലയാളത്തിലേയ്ക്കു് വിവര്‍ത്തനം ചെയ്‌ത കായംകുളം ഫിലിപ്പോസ്‌ റമ്പാന്റെ ഇരുനൂറാം ചരമ വാര്‍ഷികാചരണവും നടത്തി.

മലങ്കര ഓര്‍ത്തഡോക്‌സ്‌ സുറിയാനി സഭ അടൂര്‍-കടമ്പനാട്‌ ഭദ്രാസനത്തിന്റെ നേതൃത്വത്തിലായിരുന്നു ആഘോഷ പരിപാടികള്‍. രാജ്യസഭ ഉപാധ്യക്ഷന്‍ ഉദ്‌ഘാടനം ചെയ്‌തു. ഇംഗ്ലിഷ്‌ വിദ്യാഭ്യാസവും തുറന്ന വേദപുസ്‌തകവുമാണു് കേരളത്തില്‍ നവീകരണത്തിനു വഴിവച്ചതെന്നു് അദ്ദേഹം പറഞ്ഞു. ഈ നവീകരണം ക്രൈസ്‌തവ സമൂഹത്തിനു മാത്രമല്ല, കേരളത്തിനൊട്ടാകെ പ്രയോജനം ചെയ്‌തുവെന്ന്‌ അദ്ദേഹം പറഞ്ഞു.

സാര്‍വലൗകിക ചിന്തയാണു ക്രൈസ്‌തവര്‍ക്കുണ്ടായിരുന്നത്‌. ഇന്ത്യയെ ഒന്നിപ്പിക്കുന്നതില്‍ അതു പ്രേരണ നല്‍കിയെന്നു പ്രഭാഷണം നടത്തിയ മന്ത്രി കെ.എം. മാണി പറഞ്ഞു. സമാധാനം പുനഃസ്‌ഥാപിക്കാന്‍, മതേതരത്വം ഉറപ്പിക്കാന്‍ എല്ലാം വിശുദ്ധ വേദപുസ്‌തകം ഇടയാക്കിയെന്നും മാണി പറഞ്ഞു. ഫിലിപ്പോസ്‌ റമ്പാന്റെ പേരില്‍ ഏര്‍പ്പെടുത്തിയ പുരസ്‌കാരം ഡോ. ഫിലിപ്പോസ്‌ മാര്‍ ക്രിസോസ്‌റ്റം വലിയ മെത്രാപ്പൊലീത്തയ്‌ക്കു മന്ത്രി മാണി സമ്മാനിച്ചു.

യേശുവിനെ കാണുന്നതു വേദപുസ്‌തകത്തില്‍ കൂടി ആയതിനാലാണ്‌ എല്ലാ സഭകളും അതിനെ സ്വീകരിച്ചതെന്നു മറുപടി പ്രസംഗത്തില്‍ ഫിലിപ്പോസ്‌ മാര്‍ ക്രിസോസ്‌റ്റം പറഞ്ഞു. സഭകളെ യോജിപ്പിച്ചുനിര്‍ത്തുന്നതു വേദപുസ്‌തകമാണ്‌. അല്ലറചില്ലറ വ്യത്യാസങ്ങള്‍ ഉണ്ടെങ്കിലും സഭകളുടെ അടിസ്‌ഥാന വിശ്വാസം ഒന്നാണെന്ന്‌ അദ്ദേഹം പറഞ്ഞു. ഫിലിപ്പോസ്‌ റമ്പാനെ കുറിച്ചു തയാറാക്കിയ പുസ്‌തകം സാഹിത്യ അക്കാദമി പ്രസിഡന്റ്‌ പെരുമ്പടവം ശ്രീധരന്‍ പ്രകാശനം ചെയ്‌തു.

ഓര്‍ത്തഡോക്‌സ്‌ സഭ തിരുവനന്തപുരം ഭദ്രാസനാധിപന്‍ ഡോ. ഗബ്രിയേല്‍ മാര്‍ ഗ്രിഗോറിയോസ്‌ അധ്യക്ഷനായിരുന്നു. അടൂര്‍ കടമ്പനാട്‌ ഭദ്രാസനാധിപന്‍ ഡോ. സഖറിയാസ്‌ മാര്‍ അപ്രേം, മലങ്കര കത്തോലിക്ക മാവേലിക്കര രൂപതാധ്യക്ഷന്‍ ഡോ. ജോഷ്വ മാര്‍ ഇഗ്നാത്തിയോസ്‌, സിഎസ്‌ഐ ദക്ഷിണ കേരള മഹായിടവക ബിഷപ്‌ റവ. എ. ധര്‍മരാജ്‌ റസാലം, തോമസ്‌ മാര്‍ തിമോത്തിയോസ്‌, മുന്‍ ചീഫ്‌ സെക്രട്ടറി ഡോ. ഡി. ബാബു പോള്‍, ജോസഫ്‌ സാമുവല്‍ കറുകയില്‍ കോര്‍ എപ്പിസ്‌കോപ്പ, അടൂര്‍ കടമ്പനാട്‌ ഭദ്രാസന സെക്രട്ടറി ഫാ. തോമസ്‌ മാത്യു, ഫാ. പി.ജി. കുര്യന്‍, ഫാ. പി.ജി. ജോസ്‌, പ്രഫ. ഡി.കെ. ജോണ്‍, ഡോ. എം. കുര്യന്‍ തോമസ്‌ തുടങ്ങിയവര്‍ പ്രസംഗിച്ചു.

മലയാളത്തിലെ ആദ്യ വേദപുസ്‌തക വിവര്‍ത്തനം റമ്പാന്‍ ബൈബിള്‍


9.5 ഇഞ്ച്‌ നിളവും എട്ട്‌ ഇഞ്ച്‌ വീതിയും രണ്ടിഞ്ച്‌ കനവും 504 പേജുകളുമാണു മലയാളത്തിലേക്കു വിവര്‍ത്തനം ചെയ്‌ത ആദ്യ വേദപുസ്‌തകത്തിലുള്ളത്‌. റമ്പാന്‍ പരിഭാഷപ്പെടുത്തിയതു കൊണ്ടു റമ്പാന്‍ ബൈബിളെന്നും ബുക്കാനന്‍ പ്രിന്റ്‌ ചെയ്‌തതിനാല്‍ ബുക്കാന്‍ ബൈബിളെന്നും കുറിയര്‍ പ്രസില്‍ അച്ചടിച്ചതിനാല്‍ കുറിയര്‍ ബൈബിളെന്നും വിളിക്കുന്നുണ്ട്‌.

ബര്‍ത്തലോമയുടെ ചുമതലയില്‍ 1714ല്‍ തമിഴിലേക്കാണു വേദപുസ്‌തകം ആദ്യമായി വിവര്‍ത്തനം ചെയ്യപ്പെട്ടത്‌. വില്യം കേറിയുടെ നേതൃത്വത്തില്‍ 1793ല്‍ ബംഗാളിയിലേക്കു വിവര്‍ത്തനം ചെയ്‌തു. മലങ്കര മെത്രാപ്പൊലീത്തയായിരുന്ന ആറാം മാര്‍ത്തോമ്മയുടെയും ക്ലോഡിയസ്‌ ബുക്കാനന്റെയും നിര്‍ദേശാനുസരണം 1807ലാണു വിശുദ്ധ വേദപുസ്‌തകം മലയാളത്തിലേക്കു വിവര്‍ത്തനം ചെയ്യാനുള്ള ചുമതല കായംകുളം ഫിലിപ്പോസ്‌ റമ്പാനെ ഏല്‍പ്പിച്ചത്‌.

1811ല്‍ ബോംബെയില്‍ കുറിയര്‍ പ്രിന്റേഴ്‌സില്‍ ആദ്യ മലയാള വേദപുസ്‌തകം അച്ചടിച്ചു. കായംകുളം മണങ്ങനഴികത്ത്‌ കുടുംബത്തില്‍ ഫിലിപ്പോസിന്റെയും ആച്ചിയമ്മയുടെയും മകനായി 1740ലാണു ഫിലിപ്പോസ്‌ റമ്പാന്‍ ജനിച്ചത്‌. ഫിലിപ്പോസ്‌ കത്തനാരുടെ കഴിവും പാണ്ഡിത്യവും തിരിച്ചറിഞ്ഞ്‌ ആറാം മാര്‍ത്തോമ്മ തന്റെ സെക്രട്ടറിയായി അദ്ദേഹത്തെ നിയമിച്ചു. 1794 ഏപ്രില്‍ 18ന്‌ ആറാം മാര്‍ത്തോമ്മയും പരദേശി മെത്രാന്‍ മാര്‍ ഇവാനിയോസും ചേര്‍ന്നു ഫിലിപ്പോസ്‌ കത്തനാരെ റമ്പാന്‍ പദവിയിലേക്കുയര്‍ത്തി.

ഏഴാം മാര്‍ത്തോമ്മയുടെ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്‌. എട്ടാം മാര്‍ത്തോമ്മയുടെ സെക്രട്ടറിയായി നിയമിതനായെങ്കിലും പിന്നീട്‌ പദവി ഉപേക്ഷിച്ചു. അടൂര്‍ കണ്ണകോട്‌ ദേവാലയത്തിലാണു ശിഷ്‌ടകാലം താമസിച്ചത്‌. 1812 ല്‍ ദിവംഗതനായി.


സാമൂഹ്യതിന്മകള്‍ക്കെതിരെ ക്രൈസ്തവസഭകള്‍ ഉണരണം: പരിശുദ്ധ ബാവ


കൊച്ചി, സെപ്തം ൨൫: ആര്‍ത്തിയും ആഘോഷവും മനുഷ്യജീവിതത്തില്‍ പിടിമുറുക്കുന്ന പുതിയ സംസ്കാരത്തില്‍ സമൂഹത്തെ നേര്‍ദിശയിലേക്കു കൈപിടിച്ചുയര്‍ത്താന്‍ ക്രൈസ്തവസഭകള്‍ ഉണരേണ്ടതുണ്ടെന്നു് പരിശുദ്ധ കാതോലിക്ക ബസേലിയോസ് പൌലോസ് ദ്വിതീയന്‍ ബാവ അഭിപ്രായപ്പെട്ടു. എറണാകുളം വൈഎംസിഎ സംഘടിപ്പിച്ച എക്യുമെനിക്കല്‍ വൈദിക അല്‍മായ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

മദ്യാസക്തിയും അഴിമതിയും ആര്‍ഭാടങ്ങളോടുള്ള ആര്‍ത്തിയും ആധുനിക കാലത്തെ ദുഷിപ്പിക്കുന്നുണ്ട്. ജീവിതത്തെ ആഘോഷമാക്കാന്‍ എന്തും ചെയ്യാന്‍ മടിയില്ലാത്തവരായിട്ടുണ്ട് മനുഷ്യര്‍. ഇതിനിടയില്‍ മറ്റുള്ളവരുടെ വേദനകളും ആവശ്യങ്ങളും കണ്ടില്ലെന്നു നടിക്കുന്നവരാണ് ഏറെയും. ഇത്തരം പ്രവണതകള്‍ക്കെതിരെ ശക്തമായ നിലപാടെടുക്കാന്‍ ക്രൈസ്തവസഭകള്‍ക്ക് ഉത്തരവാദിത്വമുണ്ട്. അക്രമങ്ങളിലും അഴിമതികളിലും ക്രൈസ്തവര്‍ ഉള്‍പ്പെടുന്നത് അപമാനകരമാണ്. പരസ്പര സ്നേഹവും സൌഹൃദവും സമന്വയിപ്പിച്ച് പൊതുസമൂഹത്തിന്റെ പുരോഗതിക്കായി വിശ്വാസിസമൂഹം കൈകോര്‍ക്കണമെന്നും കാതോലിക്ക ബാവ ഓര്‍മിപ്പിച്ചു.

ലളിതമായ ജീവിതത്തിലൂടെ സമൂഹത്തിനു മാതൃകയാവേണ്ടവരാണ് ക്രൈസ്തവരെന്നു സമ്മേളനത്തില്‍ സന്ദേശം നല്‍കിയ കൊച്ചി ബിഷപ് ഡോ. ജോസഫ് കരിയില്‍ ഓര്‍മിപ്പിച്ചു. പാവപ്പെട്ടവരെയും അഗതികളെയും കൂടെനിര്‍ത്തുന്ന സ്നേഹത്തിന്റെ മനോഭാവമാണു നാം വളര്‍ത്തേണ്ടതെന്നു വിഷയാവതരണം നടത്തിയ എറണാകുളം-അങ്കമാലി അതിരൂപത സഹായമെത്രാന്‍ ബിഷപ് മാര്‍ സെബാസ്റ്യന്‍ എടയന്ത്രത്ത് പറഞ്ഞു.

വൈഎംസിഎ പ്രസിഡന്റ് അഡ്വ. ബാബു വര്‍ഗീസ് അധ്യക്ഷത വഹിച്ചു. അഡ്വ. തോമസ് ഏബ്രഹാം, ജെ. ഉമ്മന്‍ എന്നിവര്‍ പ്രസംഗിച്ചു. വിവിധ വിഷയങ്ങളില്‍ മെത്രാപ്പോലീത്തമാരായ ഗീവര്‍ഗീസ് മാര്‍ കൂറിലോസ്, സഖറിയാസ് മാര്‍ തെയോഫിലസ് എന്നിവര്‍ പ്രസംഗിച്ചു. റവ. ഡോ. പോള്‍ തേലക്കാട്ട്, റവ. ഡോ. ജോസ് പുതിയേടത്ത്, ഫാ. വര്‍ഗീസ് പുലയത്ത്, റവ. ഡോ. ജോര്‍ജ് വര്‍ഗീസ്, ഫാ. കുര്യന്‍ പീറ്റര്‍, ഫാ. കെ.ടി. ഫിലിപ്പ് എന്നിവര്‍ പ്രസംഗിച്ചു. പാനല്‍ ചര്‍ച്ചയില്‍ ഫാ. ഏബ്രഹാം തോമസ്, ഫാ. പി.ജെ. ജേക്കബ്, ഫാ. സണ്ണി വര്‍ഗീസ്, സിസ്റര്‍ ലിസ ജോര്‍ജ് എന്നിവര്‍ പങ്കെടുത്തു.


ഊര്‍ശലേം തീര്‍ഥാടനം പ്രോല്‍സാഹിപ്പിക്കണം:ഫാ. പിയര്‍ബാറ്റിസ്‌റ്റ പിസബല

ജറുസലമിന്റെ ചുമതലക്കാരനും (കുസ്‌തോസ്‌)
ഫ്രാന്‍സിസ്‌കന്‍ സഭ മിനിസ്‌റ്റര്‍ പ്രൊവിന്‍ഷ്യലുമായ ഫാ. പിയര്‍
ബാറ്റിസ്‌റ്റ പിസബല ബാംഗ്ലൂര്‍ ധര്‍മാരാം വിദ്യാക്ഷേത്രത്തിലെ
വിദ്യാര്‍ഥികളുമായി സംവാദം നടത്തുന്നു.


ബംഗലൂരു, സെപ്തം. ൨൫: ഊര്‍ശലേം (ജറുസലം) തീര്‍ഥാടനം പ്രോല്‍സാഹിപ്പിക്കണമെന്നു് വിശുദ്ധനാടിന്റെ ചുമതലക്കാരനും (കുസ്‌തോസ്‌) ഫ്രാന്‍സിസ്‌കന്‍ സഭ മിനിസ്‌റ്റര്‍ പ്രൊവിന്‍ഷ്യലുമായ ഫാ. പിയര്‍ബാറ്റിസ്‌റ്റ പിസബല അഭിപ്രായപ്പെട്ടു. ധര്‍മാരാം വിദ്യാക്ഷേത്രത്തിലെ വിദ്യാര്‍ഥികളുമായി `ദ്‌ ഹോളിലാന്‍ഡ്‌: ക്രിസ്‌ത്യന്‍ കണ്‍സേണ്‍ ഇന്‍ ദ്‌ മിഡില്‍ ഈസ്‌റ്റ്‌ എന്ന വിഷയത്തില്‍ സംവാദം നടത്തുകയായിരുന്നു അദ്ദേഹം.

ക്രൈസ്‌തവര്‍ക്കു് സ്വത്വത്തിന്റെ ഉറവിടമാണു ജറുസലം. വര്‍ഷംതോറുമെത്തുന്ന 30 ലക്ഷം തീര്‍ഥാടകരില്‍ ഇന്ത്യയില്‍നിന്നുള്ളവര്‍ ശരാശരി 20,000 മാത്രമാണ്‌. വിനോദസഞ്ചാരമല്ല, നല്ല രീതിയില്‍ സംഘടിപ്പിക്കുന്ന തീര്‍ഥാടനയാത്രയാണു വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. തീര്‍ഥാടകര്‍ കടുത്ത സന്ദര്‍ശന നിയന്ത്രണങ്ങളും സുരക്ഷാ പരിശോധനകളും നേരിടുന്നതായി സംവാദത്തില്‍ പരാതി ഉയര്‍ന്നെങ്കിലും ഇത്‌ ഇടനിലക്കാര്‍ കാട്ടുന്ന തട്ടിപ്പായിരിക്കാം എന്നായിരുന്നു മറുപടി.

ഫാ. ഡോ. തോമസ്‌ കൊല്ലംപറമ്പില്‍ സംവാദത്തില്‍ മോഡറേറ്ററായിരുന്നു. ധര്‍മാരാം വിദ്യാക്ഷേത്രം പ്രസിഡന്റ്‌ ഫാ. ഡോ. സാജു ചക്കാലയ്‌ക്കല്‍, ഡോ. ജോയ്‌ ഫിലിപ്പ്‌ കാക്കനാട്ട്‌ എന്നിവര്‍ പ്രസംഗിച്ചു. ഫാ. പിയര്‍ബാറ്റിസ്‌റ്റ പിസബലയെ ഡോ. തോമസ്‌ ഐക്കര പൊന്നാടയണിയിച്ചു. കുസ്‌തോസിന്റെ ജീവിതത്തെക്കുറിച്ചു ഫാ. ജയശീലന്‍ തയാറാക്കിയ വിഡിയോയും പ്രദര്‍ശിപ്പിച്ചു.

കുസ്‌തോസ്‌ പദവിയിലുള്ള ഒരാള്‍ 670 വര്‍ഷത്തിനു ശേഷമാണ്‌ ഇന്ത്യ സന്ദര്‍ശിക്കുന്നത്‌. 2004 മേയ്‌ 15നാണു ഫാ. പിയര്‍ബാറ്റിസ്‌റ്റ പിസബല കുസ്‌തോസ്‌ ആയി ചുമതലയേറ്റത്‌. ആറു വര്‍ഷത്തെ കാലാവധി അവസാനിച്ചശേഷം 2010 മേയ്‌ 15നു മൂന്നു വര്‍ഷത്തേക്കു കൂടി നിയമിതനായി. ആറു ദിവസത്തെ സന്ദര്‍ശനത്തിനായി തിങ്കളാഴ്‌ച ഇന്ത്യയിലെത്തിയ അദ്ദേഹം ഇന്നു ചെന്നൈയിലേക്കു പോകും.

മൈലാപ്പൂര്‍ സെന്റ്‌ തോമസ്‌ മൗണ്ട്‌ തീര്‍ഥാനകേന്ദ്രം ഉള്‍പ്പെടെയുള്ള കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ചശേഷം 28നു ബാംഗ്ലൂരില്‍ മടങ്ങിയെത്തുന്ന അദ്ദേഹം കോറമംഗല സെന്റ്‌ ജോണ്‍സ്‌ നാഷനല്‍ അക്കാദമി ഓഫ്‌ മെഡിക്കല്‍ സയന്‍സസില്‍ കാത്തലിക്‌ ബിഷപ്‌സ്‌ കോണ്‍ഫറന്‍സ്‌ ഓഫ്‌ ഇന്ത്യയുടെ (സിബിസിഐ) ഉപസമിതി യോഗത്തില്‍ പങ്കെടുക്കും. കടപ്പാടു് മനോരമ

20120924

ഗീവര്‍ഗീസ് ദ്വിതീയന്‍ മലങ്കരസഭയെ പ്രകാശിപ്പിച്ച സൂര്യ തേജസ്: മാര്‍ ക്രിസോസ്റ്റം


കുറിച്ചി : മലങ്കരസഭയെ പ്രകാശിപ്പിച്ച സൂര്യ തേജസായിരുന്നു ഗീവര്‍ഗീസ് ദ്വിതീയന്‍ കാതോലിക്കാ ബാവായെന്ന് ഡോ. ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം മാര്‍ത്തോമ്മാ വലിയ മെത്രാപ്പൊലീത്ത പറഞ്ഞു.

ഗീവര്‍ഗീസ് ദ്വിതീയന്‍ കാതോലിക്കാ ബാവായുടെ മെത്രാഭിഷേക ശതാബ്ദി സമ്മേളനം വലിയപള്ളിയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.അഭി. യൂഹാനോന്‍ മാര്‍ പോളിക്കാര്‍പ്പസ് മെത്രാപ്പൊലീത്ത അധ്യക്ഷത വഹിച്ചു. മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ കുറിച്ചി ബാവാ ഫൌണ്ടേഷന്‍ ഉദ്ഘാടനം ചെയ്തു. ഫൌണ്ടേഷന്റെ പ്രഥമ അവാര്‍ഡ് (25,000 രൂപ) ഡോ. കെ.ഐ. ഫിലിപ് റമ്പാന് മനുഷ്യാവകാശ കമ്മിഷന്‍ ചെയര്‍മാന്‍ ജസ്റ്റീസ് ബഞ്ചമിന്‍ കോശി സമ്മാനിച്ചു.
അഭി. ഡോ. ഏബ്രഹാം മാര്‍ സെറാഫിം മെത്രാപ്പൊലീത്ത, അഭി. ഡോ.ജോഷ്വാ മാര്‍ നിക്കോദിമോസ്, ഫാ. ഡോ. ജേക്കബ് കുര്യന്‍, വൈദിക ട്രസ്റ്റി ഫാ. ജോണ്‍സ് ഏബ്രഹാം കോനാട്ട്, കൊടിക്കുന്നില്‍ സുരേഷ് എംപി, സി.എഫ്. തോമസ് എംഎല്‍എ, മോന്‍സ് ജോസഫ് എംഎല്‍എ, ജോബ് മൈക്കിള്‍, ബിജു പൂഴിക്കുന്നേല്‍, ഫാ. ജോണ്‍ ശങ്കരത്തില്‍, ഫാ. ലൈജു മര്‍ക്കോസ്, ഡോ. ഈപ്പന്‍ സി. കുര്യന്‍, കെ.ജെ. കുര്യാക്കോസ്, കണ്‍വീനര്‍ ജോജി വര്‍ഗീസ്, കെ.എം. കുര്യാക്കോസ് എന്നിവര്‍ പ്രസംഗിച്ചു.

20120824

സിറിയയിലെ ആഭ്യന്തരയുദ്ധം: അന്ത്യോക്യന്‍ സുറിയാനി ഓര്‍ത്തഡോക്സ് സഭാ ആസ്‌ഥാനം മാറ്റുന്നു



കോട്ടയം: സിറിയയില്‍ ആഭ്യന്തര യുദ്ധം നടക്കുന്ന പശ്‌ചാത്തലത്തില്‍ അന്ത്യോക്യന്‍ സുറിയാനി ഓര്‍ത്തഡോക്സ് സഭയുടെ ദമസ്‌കോസിലെ ആസ്‌ഥാനം യൂറോപ്പിലേക്കോ, ലബാനോനിലേയ്ക്കോ മാറ്റുന്നതിനെക്കുറിച്ച്‌ ആലോചിക്കുന്നു. തീരുമാനമെടുക്കുന്നതിന്‌ സപ്തംബര്‍ 11 നു് ലബാനോനിലെ ബെയ്‌റൂട്ടില്‍ അന്ത്യോക്യന്‍ സുറിയാനി ഓര്‍ത്തഡോക്സ് സഭാ സുന്നഹദോസ്‌ വിളിച്ചു ചേര്‍ത്തിരിയ്ക്കുകയാണു്.

സിറിയയിലെ പ്രതിസന്ധികളുടെ അലയൊലികള്‍ ബെയ്‌റൂട്ടിലേക്കും വ്യാപിക്കാന്‍ ഇടയുണ്ടെന്നതിനാല്‍ യൂറോപ്പില്‍ ജര്‍മനി ആസ്‌ഥാനമായി പ്രവര്‍ത്തിച്ചാലോ എന്നും ആലോചനയുണ്ടു്. സ്വിറ്റ്‌സര്‍ലന്‍ഡിലും ജര്‍മനിയിലും സഭയ്‌ക്ക്‌ രണ്ടു സെന്ററുകളുണ്ട്‌. ഹോളണ്ടിലും ബെല്‍ജിയത്തിലും ഓരോ സെന്റര്‍ വീതവുമുണ്ട്‌. ചികില്‍സാര്‍ഥം യൂറോപ്പിലേയ്ക്കു് പോയ ദമസ്‌കോസ് പാത്രിയര്‍ക്കീസ്‌ പരിശുദ്ധ ഇഗ്നാത്തിയോസ്‌ സഖാ പ്രഥമന്‍ ബാവാ മൂന്നു് മാസമായി അവിടെയാണു്.

സിറിയയിലെ ദമസ്‌കോസിലുള്ള പാത്രിയാര്‍ക്കാ അരമനയ്‌ക്ക്‌ ആഭ്യന്തര യുദ്ധത്തെ തുടര്‍ന്നു് ചെറിയ തോതില്‍ നാശം സംഭവിച്ചിരുന്നു. ഹോംസിലെ പുരാതനമായ ആശ്രമം ആക്രമണത്തില്‍ തകര്‍ന്നു. ആലപ്പോയിലെ അരമനയ്‌ക്കും പള്ളിക്കും കേടുപറ്റി. നിരവധി വീടുകള്‍ കൊള്ളയടിക്കപ്പെട്ടു. പാത്രിയാര്‍ക്കാ അരമനയില്‍ ഏതാനും റമ്പാന്‍മാര്‍ (സന്യാസിമാര്‍) മാത്രമാണ്‌ ഇപ്പോള്‍ താമസിയ്ക്കുന്നത്‌.

എത്യോപ്യന്‍ പ്രധാനമന്ത്രി യുടെ അകാലനിര്യാണത്തില്‍ റോമാപാപ്പാ അനുശോചിച്ചു


വത്തിക്കാന്‍, 2012 ആഗസ്റ്റ് 22: എത്യോപ്പ്യന്‍ പ്രധാനമന്ത്രി, മേലസ് സെനാവിയുടെ അകാലനിര്യാണത്തില്‍ ബനഡിക്ട് 16-ാമന്‍ പാപ്പ അനുശോചിച്ചു. എത്യോപ്യയിലെ വത്തിക്കാന്‍റെ സ്ഥാനപതി, ആര്‍ച്ചുബിഷപ്പ് ജോര്‍ജ്ജ് പാനികുളങ്ങരവഴി പ്രസിഡന്‍റ്, ഗിര്‍മാ വോള്‍ഡ് ജോര്‍ജസ്സിന് അയച്ച സന്ദേശത്തിലാണ് ജനനേതാവിന്‍റെ നിര്യാണത്തില്‍ പാപ്പ അനുശോചിച്ചത്. 21 വര്‍ഷക്കാലം എത്യോപ്യായെ വളരുന്നൊരു സാമ്പത്തിക ശക്തിയാക്കിയ പ്രസിഡന്‍റ് സെനാവിയുടെ വേര്‍പാടില്‍ ദുഃഖിക്കുന്ന കുടുംബാംഗങ്ങള്‍ക്കും ജനങ്ങള്‍ക്കും സന്ദേശത്തിലൂടെ പാപ്പാ തന്‍റെ അനുശോചനം അറിയിക്കുകയും പ്രാര്‍ത്ഥന നേരുകയും ചെയ്തു.

57 വയസ്സുകാരനായ പ്രധാനമന്ത്രി സെനാവി രോഗഗ്രസ്ഥനായിരുന്നു. പെട്ടന്നുണ്ടായ മരണകാരണം അവ്യക്തമെങ്കിലും ആഗസ്റ്റ് 20-ാം തിയതി, തിങ്കളായ്ച രാവിലെ അദ്ദേഹത്തിന്‍റെ അന്ത്യം സംഭവിച്ചതായി വാര്‍ത്താ ഏജെന്‍സികള്‍ സ്ഥിരീകരിച്ചു.

എത്യോപ്യന്‍ ഓര്‍ത്തഡോക്സ് പാത്രിയാര്‍ക്കീസിന്‍റെ നിര്യാണത്തില്‍ സഭകളുടെ ലോക സമിതി അനുശോചിച്ചു


ആഡിസ് അബാബ, 2012 ആഗസ്റ്റ് 17: എത്യോപ്യയിലെ തെവാഹെദോ ഓര്‍ത്തഡോക്സ് സഭയുടെ പാത്രിയാര്‍ക്കീസ് ആബൂന പൗലോസിന്‍റെ (76) നിര്യാണത്തില്‍ സഭകളുടെ ലോക സമിതി (World Council of Churches WCC) അനുശോചനം രേഖപ്പെടുത്തി. സഭകളുടെ ലോക സമിതിയുടെ ഏഴ് അദ്ധ്യക്ഷന്‍മാരില്‍ ഒരാളായിരുന്ന പാത്രിയാര്‍ക്കീസ് ആഗസ്റ്റ് 16ാം തിയതി വ്യാഴാഴ്ചയാണ് കാലം ചെയ്തത്.
മതസൗഹാര്‍ദവും മതാന്തര സംവാദവും വളര്‍ത്താന്‍ ആത്മാര്‍ത്ഥമായി പരിശ്രമിച്ച ആദ്ധ്യാത്മിക നേതാവായിരുന്നു പാത്രിയാര്‍ക്കീസ് ആബൂന പൗലോസെന്ന് സഭകളുടെ ലോക സമിതിയുടെ സെക്രട്ടറി ജനറല്‍ ഡോ.ഒലവ് ഫൈക്സെ തെവെയ്റ്റ് അനുശോചന സന്ദേശത്തില്‍ അനുസ്മരിച്ചു.

എയിഡ്സ് രോഗികളുടെ സമുദ്ധരണത്തിനും അഭയാര്‍ത്ഥികളുടെ സുരക്ഷയ്ക്കും വേണ്ടി അദ്ദേഹം അക്ഷീണം പ്രയത്നിച്ചിരുന്നു. പാത്രിയാര്‍ക്കീസ് ആബൂനയുടെ ജീവിതവും പ്രവര്‍ത്തികളും സഭൈക്യസംരംഭങ്ങള്‍ക്കു വലിയൊരു മുതല്‍ക്കൂട്ടാണെന്നും ഡോ.തെവെയ്റ്റ് പ്രസ്താവിച്ചു. അദ്ദേഹത്തിന്‍റെ വേര്‍പാടില്‍ ദുഃഖിക്കുന്ന എല്ലാവരോടും പ്രത്യേകിച്ച് എത്യോപ്യയിലെ തെവാഹെദോ ഓര്‍ത്തഡോക്സ് സഭാംഗങ്ങളോടും സഭകളുടെ ലോക സമിതി അനുശോചനം രേഖപ്പെടുത്തി.

പാത്രിയാര്‍ക്കീസ് ആബൂന പൗലോസിന്‍റെ നിര്യാണത്തില്‍ റോമാ മാര്‍പാപ്പ അനുശോചിച്ചു


വത്തിക്കാന്‍, ആഗസ്റ്റ് 17, 2012:എത്യോപ്യയിലെ തെവാഹെദോ ഓര്‍ത്തഡോക്സ് സഭയുടെ പാത്രിയാര്‍ക്കീസ് ആബൂന പൗലോസിന്‍റെ നിര്യാണത്തില്‍ റോമാ മാര്‍പാപ്പ ബെനഡിക്ട് പതിനാറാമന്‍ അനുശോചനം രേഖപ്പെടുത്തി. എത്യോപ്യന്‍ ഓര്‍ത്തഡോക്സ് സഭയുടെ പാത്രിയര്‍ക്കീസും കാതോലിക്കൊസും ആയ ആബൂന പൗലോസ്‌ (76) വ്യാഴാഴ്ച രാത്രി എത്യോപ്യയുടെ തലസ്ഥാനമായ ആഡിസ് അബാബയിലെ ബെല്ച്ചാ ആശുപത്രിയില്‍ വച്ചാണ് അന്തരിച്ചത്.

പാത്രിയാര്‍ക്കീസ് ആബൂന പൗലോസ് വത്തിക്കാനിലേക്കു നടത്തിയ സന്ദര്‍ശനങ്ങള്‍ അനുസ്മരിച്ച മാര്‍പാപ്പ 2009ല്‍ മെത്രാന്‍മാരുടെ സിനഡ് ആഫ്രിക്കയ്ക്കുവേണ്ടി നടത്തിയ പ്രത്യേക സമ്മേളനത്തില്‍ അദ്ദേഹത്തിന്‍റെ സംഭാവന സുപ്രധാനമായിരുന്നുവെന്ന് അഭിപ്രായപ്പെട്ടു. എത്യോപ്യയിലെ തെവാഹെദോ ഓര്‍ത്തഡോക്സ് സഭയും കത്തോലിക്കാ സഭയും തമ്മിലുള്ള സംവാദവും കൂട്ടായ്മയും പ്രോത്സാഹിപ്പിക്കാന്‍ പാത്രിയാര്‍ക്കീസ് നടത്തിയ പരിശ്രമങ്ങളും മാര്‍പാപ്പ അനുശോചന സന്ദേശത്തില്‍ അനുസ്മരിച്ചു.

പാത്രിയാര്‍ക്കീസിന്‍റെ ദേഹവിയോഗത്തില്‍ ദുഃഖിക്കുന്ന എത്യോപ്യന്‍ ഓര്‍ത്തഡോക്സ് സഭയുടെ സിനഡ് അംഗങ്ങളോടും വൈദികരോടും സന്ന്യസ്തരോടും വിശ്വാസസമൂഹത്തോടും മാര്‍പാപ്പ അനുശോചനം അറിയിച്ചു. പാത്രിയാര്‍ക്കീസ് ആബൂന പൗലോസിന്‍റെ വേര്‍പാടില്‍ വേദനിക്കുന്ന ഏവര്‍ക്കും തന്‍റെ പ്രാര്‍ത്ഥന ഉറപ്പുനല്‍കിയ മാര്‍പാപ്പ അവര്‍ക്ക് തന്‍റെ അപ്പസ്തോലിക ആശീര്‍വാദവുമേകി.



20120817

ദേവലോകത്ത് അബ്ദെദ് മശിഹാ പാത്രിയര്‍ക്കീസിന്റെ പെരുന്നാള്‍ സമാപിച്ചു



ദേവലോകം: പരിശുദ്ധ അബ്ദെദ് മശിഹാ പാത്രിയര്‍ക്കീസിന്റെ ഓര്‍മപ്പെരുന്നാള്‍ ദേവലോകം അരമനയില്‍ കൊണ്ടാടി.

ഓഗസ്റ്റ് ൧൫-നു് രാവിലെ നടന്ന വിശുദ്ധ മൂന്നിന്മേല്‍ കുര്‍ബ്ബാനയ്ക്ക് പൗരസ്ത്യ കാതോലിക്കോസ് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൌലോസ് ദ്വിതീയന്‍ ബാവാ മുഖ്യകാര്‍മികത്വം വഹിച്ചു. പരിശുദ്ധ അബ്ദെദ് മശിഹാ സഭയ്ക്ക് നല്കിയിട്ടുള്ള സേവനം വിസ്മരിക്കാനാവുന്നതല്ലായെന്ന് പരിശുദ്ധ ബാവാ ഓര്‍മ്മിപ്പിച്ചു. തുടര്‍ന്ന് പ്രദക്ഷിണവും ധൂപപ്രാര്‍ത്ഥനയും നടത്തി. തലേന്നു് നടന്ന റാസയില്‍ സഭാ വിശ്വാസികള്‍ പങ്കെടുത്തു.


ആബൂന പൌലോസിന്റെ വിയോഗം ആഗോള ക്രൈസ്തവ സഭക്ക് തീരാ നഷ്ടം : പരിശുദ്ധ കാതോലിക്കാ ബാവ

ദേവലോകം,ഓഗസ്റ്റ് ൧൬: എത്യോപ്യന്‍ ഓര്‍ത്തഡോക്സ് സഭയുടെ പരമാധ്യക്ഷന്‍ പരിശുദ്ധ ആബുന പൌലോസിന്റെ വിയോഗം ആഗോള ക്രൈസ്തവ സഭയ്ക്ക് തീരാ നഷ്ടമാണെന്ന് മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ പരമാധ്യക്ഷന്‍ പൗരസ്ത്യകാതോലിക്ക പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ്‌ ദ്വിതീയന്‍ ബാവ പറഞ്ഞു.

എത്യോപ്യന്‍ ഓര്‍ത്തഡോക്സ് സഭയുടെ പരമാധ്യക്ഷന്‍ ആബൂന പൗലോസ്‌ പാത്രിയര്‍ക്കീസ് കാലം ചെയ്ത വിവരം വളരെ ഞെട്ടലോടെയാണ് നാം കേട്ടത്. ആ പരിശുദ്ധ പിതാവും മലങ്കര ഓര്‍ത്തഡോക്സ് സഭയും വളരെ സുദൃഡമായ ഒരു ബന്ധം ഉണ്ടായിരുന്നു

കഴിഞ്ഞ കാലങ്ങളില്‍ ആ പരിശുദ്ധ പിതാവ് ഈ പരിശുദ്ധ സഭയിലേക്ക് കടന്നു വരികയും ഏതാനും ദിവസങ്ങളില്‍ നമ്മോടൊത്ത് താമസിക്കുകയും ഇവിടെയുള്ള ഏതാനും പള്ളികളും തീര്‍ഥാടന കേന്ദ്രങ്ങളും അദ്ദേഹം സന്ദര്‍ശിയ്ക്കുകയും ചെയ്തിട്ടുണ്ട്. നാമും ആ സഭയില്‍ ചെല്ലുകയും വിവിധ സമയങ്ങളില്‍ സന്ദര്‍ശനം നടത്തുകയും ചെയ്തിട്ടുണ്ട്. വിശ്വാസകാര്യത്തില്‍ മലങ്കര ഓര്‍ത്തഡോക്സ് സഭയും എത്യോപ്യന്‍ സഭയും തമ്മില്‍ വളരെ ഐക്യം ഉണ്ടായിരുന്നു. സഭയുടെ ചരിത്രത്തില്‍ കാലം ചെയ്ത അഭി.പൌലോസ് മാര്‍ ഗ്രീഗോറിയോസ് തിരുമേനിയും മറ്റു അനേക പിതാക്കന്മാരും അവിടെ ചെന്ന് ആ സഭയുമായി ഇഴുകിച്ചേര്‍ന്ന് പ്രവര്‍ത്തിയ്ക്കുവാന്‍ അവസരം ഉണ്ടായിട്ടുമുണ്ട്. 2012 നവംബര്‍ ഇരുപത്തഞ്ചാം തീയതി നടത്തുവാന്‍ തീരുമാനിച്ചിരുന്ന കാതോലിക്കേറ്റിന്റെ ശതാബ്ദി സമ്മേളനത്തിലേക്ക് അദ്ദേഹം വരാമെന്ന് സമ്മതിക്കുകയും അതിനു വേണ്ടിയുള്ള ക്രമീകരണങ്ങള്‍ എല്ലാം പൂര്‍ത്തീകരിക്കുകയും ചെയ്തിരുന്നതാണ്. ഇപ്പോള്‍ ഈ വാര്‍ത്ത വളരെ വേദനയോടുകൂടിയാണ് ഞാന്‍ ശ്രവിക്കുന്നത്.

എക്യുമെനിക്കല്‍ രംഗത്തും വളരെ ശ്രദ്ധേയമായ സംഭാവനകള്‍ അദ്ദേഹം നല്കിടയിട്ടുണ്ട്. വേള്‍ഡ് കൌണ്‍സില്‍ ഓഫ് ചര്‍ച്ചസിന്റെ പ്രസിഡണ്ടായി അദ്ദേഹം അനേകം വര്‍ഷങ്ങള്‍ പ്രവര്‍ത്തിച്ചിരുന്നു. നമ്മുടെ സഭയും എത്യോപ്യന്‍ സഭയും തമ്മിലുള്ള ബന്ധം ദേശീയ തലത്തിലും വലിയ കെട്ടുറപ്പ് ഉണ്ടാക്കുവാന്‍ സാധിച്ചിട്ടുണ്ട്. ആ വന്ദ്യ പിതാവിന്റെ ദേഹ വിയോഗത്തില്‍ മലങ്കര സഭ അഗാധമായ അനുശോചനം അറിയിക്കുകയും അദ്ധേഹത്തിന്റെ കബറടക്ക ശുശ്രൂഷയില്‍ പങ്കെടുക്കത്തക്കവണ്ണം മലങ്കര സഭയില്‍ നിന്നും മെത്രാപ്പോലീത്താമാരുടെ ഒരു സംഘത്തെ നാം അയക്കുകയും ചെയ്തിട്ടുണ്ട്. ആ പരിശുദ്ധ പിതാവിന്റെ മധ്യസ്ഥത നാം ഏവര്‍ക്കും കാവലും കോട്ടയും ആയിത്തീരട്ടെ.

ആബൂന പൗലോസ്‌ ബാവ കാലം ചെയ്തു


ആഡിസ് അബാബ, ഓഗസ്റ്റ് ൧൬::എത്യോപ്യന്‍ ഓര്‍ത്തഡോക്സ് സഭയുടെ പാത്രിയര്‍ക്കീസും കാതോലിക്കൊസും ആയ ആബൂന പൗലോസ്‌ ബാവ കാലം ചെയ്തു. 76 വയസ്സായിരുന്നു.

കഴിഞ്ഞ രാത്രി എത്യോപ്യയുടെ തലസ്ഥാനമായ ആഡിസ് അബാബയിലെ ബെല്ച്ചാ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. കുറച്ചു നാളുകളായി അദ്ദേഹം ഇവിടെ ചികിത്സയിലായിരുന്നു.

1935 നവംബര്‍ മൂന്നിന് എത്യോപിയയിലെ ടിഗ്രെ പ്രവിശ്യയിലെ അഡ്വാ എന്ന സ്ഥലത്തായിരുന്നു ആബൂന പൌലോസിന്റെ ജനനം. ചെറുപ്പകാലത്ത് തന്നെ സ്വഭവനത്തിനു സമീപത്തുള്ള അബ്ബ ഗരിമ എന്ന സന്യാസ ആശ്രമത്തില്‍ ചേര്‍ന്നു. പിന്നീട് അബ്ബ ഗെബ്രെ മേധിന്‍ എന്ന നാമം സ്വീകരിച് വൈദികനായി. പാത്രിയര്‍ക്കീസ് ആയിരുന്ന അബുനെ തെയോഫിലോസിന്റെ ശിക്ഷണത്തില്‍ ആഡിസ് അബാബയിലെ ഹോളി ട്രിനിറ്റി തിയോളജിക്കല്‍ കോളേജില്‍ തുടര്‍ പഠനത്തിനു് ചേര്‍ന്നു. പിന്നീട് അമേരിക്കയിലെ സെന്റ്‌ വ്ലാദിമിര്‍ ഓര്‍ത്തഡോക്സ് തിയോളജിക്കല്‍ സെമിനാരിയില്‍ ഉന്നത പഠനത്തിനു് ചേര്‍ന്നു. പിന്നീട് അവിടെയുള്ള പ്രിന്‍സ്ടന്‍ തിയോളജിക്കല്‍ സെമിനാരിയില്‍ ഡോക്ടറല്‍ പഠനത്തിനു് ചേര്‍ന്നെങ്കിലും എത്യോപ്യയില്‍ ഉണ്ടായ വിപ്ലവം മൂലം പഠനം പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞില്ല. എത്യോപ്യയില്‍ തിരിച്ചു ചെന്ന അദ്ധേഹത്തെ മറ്റു നാല് പേരോടൊപ്പം എപ്പിസ്കോപ്പയായിവാഴിച്ചു. എന്നാല്‍ അന്നത്തെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ അനുമതി ഇല്ലാതെയായിരുന്നു ഈ സ്ഥാനാരോഹണം എന്ന് ആരോപിച്ചു് അന്ന് വാഴിക്കപ്പെട്ട അഞ്ചു മെത്രാപ്പോലീത്താമാരെയും ഭരണകൂടം ജയിലില്‍ അടച്ചു. ഏതാണ്ട് ഒമ്പത് വര്‍ഷകാലം ജയിലില്‍ ആയിരുന്നു.

1984 ല്‍ പ്രിന്‍സ്ടന്‍ കോളേജില്‍ തിരിച്ചു ചെന്ന് ഡോക്ടറല്‍ പഠനം പൂര്‍ത്തിയാക്കി . 1986 ല്‍ പാത്രിയര്‍ക്കീസ് ബാവ ആബൂന തെക്ല ഹയ മോനറ്റ് അദ്ദേഹത്തിന് ആര്‍ച് ബിഷപ്‌ സ്ഥാനം കൊടുത്തു. 1992 ല്‍ ആബൂന പൗലോസ്‌ എന്ന പേരില്‍ പാത്രിയര്‍ക്കീസ് ആയി തെരഞ്ഞെടുക്കപ്പെട്ടു. ആബൂന പൌലോസിന്റെ കാലത്ത് എത്യോപ്യന്‍ ഓര്‍ത്തഡോക്സ് സഭയില്‍ വളരെയധികം പരിഷ്കാരം അദ്ദേഹം വരുത്തി. മറ്റു് ഓര്‍ത്തഡോക്സ് സഭകളുമായി കൂടുതല്‍ ബന്ധങ്ങള്‍ വളര്‍ത്തുവാന്‍ പരിശ്രമിച്ചു. എത്യോപ്യ എന്ന രാജ്യം വിഭാഗിച്ച് എറിത്രിയ എന്ന രാജ്യം ഉണ്ടായപ്പോള്‍ പരസ്പര സമാധാനത്തിലും സഹവര്‍ത്തിത്വത്തിലും പോകുവാന്‍ പരിശുദ്ധ ബാവ ശ്രമം നടത്തി. ഇരു രാജ്യങ്ങളും തമ്മിലുള്ള യുദ്ധങ്ങള്‍ അവസാനിപ്പിക്കുന്നതിന് പരിശുദ്ധ ബാവയു ടെ ഭാഗഭാഗിത്വം വളരെ വലുതാണ്‌. എത്യോപ്യന്‍ ചക്രവര്‍ത്തി ഹൈലി സലാസിയുടെ കബരടക്കത്തിനു് മുഖ്യ കാര്‍മികനായിരുന്നു. 2008 ല്‍ മലങ്കര സഭ സന്ദര്‍ശിച്ചു. എം.ജി. ഓ.സി.എസ്. എം. ശതാബ്ദിക്ക് അദ്ദേഹം മുഖ്യ അതിഥി ആയിരുന്നു. വേള്‍ഡ് കൌണ്‍സില്‍ ഓഫ് ചര്‍ച്ചസിന്റെ (WCC) ഏഴു് പ്രസിഡന്റുമാരില്‍ ഒരാളാണ് അബൂന പൗലോസ്‌.


20120301

സ്വവര്‍ഗ രതി പാപം; നിരോധനം മൗലികാവകാശ ലംഘനമാവില്ലെന്ന്‌ അപ്പസ്‌തോലിക്‌ അലയന്‍സ്‌


ന്യൂഡല്‍ഹി,ഫെ 29: സ്വവര്‍ഗ രതി ദൈവത്തിന്റെ ദൃഷ്‌ടിയില്‍ പാപമായതിനാല്‍ അംഗീകരിക്കാനാവില്ലെന്ന്‌ അപ്പസ്‌തോലിക്‌ അലയന്‍സ്‌ ഓഫ്‌ ചര്‍ച്ചസ്‌ സുപ്രീം കോടതിയില്‍ വ്യക്‌തമാക്കി. സ്വവര്‍ഗരതി നിയമപരമാക്കി ഡല്‍ഹി ഹൈക്കോടതി 2009-ല്‍ നല്‍കിയ ഉത്തരവിനെതിരെയുള്ള ഹര്‍ജികളാണ്‌ ജസ്‌റ്റിസുമാരായ ജി.എസ്‌. സിങ്‌വി, എസ്‌.ജെ. മുഖോപാധ്യായ എന്നിവരുടെ ബെഞ്ച്‌ പരിഗണിക്കുന്നത്‌.

സ്വവര്‍ഗരതി നിയമവിധേയമാക്കിയാല്‍, സ്വവര്‍ഗ വിവാഹം നിയമവിധേയമാക്കണമെന്നായിരിക്കും അടുത്ത ആവശ്യമെന്ന്‌ അപ്പസ്‌തോലിക്‌ അലയന്‍സിനുവേണ്ടി ഹാജരായ വി. ഗിരിയും മനോജ്‌ വി. ജോര്‍ജും വാദിച്ചു. പരസ്‌പര സമ്മതത്തോടെയുള്ളതാണോ അല്ലയോ സ്വവര്‍ഗ രതിയെന്നതു പ്രസക്‌തമല്ല.

സ്വവര്‍ഗപരമായ ലൈംഗിക താല്‍പര്യം എന്നതു ഭരണഘടനാപരമായ സംരക്ഷണം അവകാശപ്പെടാവുന്ന സംഗതിയല്ല. ഇത്തരം താല്‍പര്യം സ്‌ഥിരമായ സ്വഭാവമല്ല. സ്വകാര്യതയെ ജീവിക്കാനുള്ള അവകാശത്തിന്റെ ഭാഗമായി അംഗീകരിക്കുമ്പോഴും സ്വവര്‍ഗ രതി അനുവദിക്കാതിരിക്കുന്നത്‌ മൗലികാവകാശ ലംഘനമാകുന്നില്ല.

സ്വവര്‍ഗ രതി വ്യക്‌തികളുടെ ആരോഗ്യത്തെ ബാധിക്കുന്നതിനാല്‍ പൊതു സമൂഹത്തിന്റെ ആരോഗ്യത്തെയും അതിലൂടെ പൊതു ക്രമത്തെത്തന്നെയും ബാധിക്കുന്നു. സ്വവര്‍ഗ രതി നിയമപരമാക്കിയാല്‍ എച്ച്‌ ഐ വി ബാധ നിയന്ത്രിക്കാനാവുമെന്ന വാദത്തില്‍ കഴമ്പില്ലെന്നു വ്യക്‌തമാക്കുന്ന കണക്കുകളും അഭിഭാഷകര്‍ നിരത്തി.

വാദങ്ങള്‍ വിശദമായി രേഖാമൂലം സമര്‍പ്പിക്കാന്‍ കോടതി നിര്‍ദ്ദേശിച്ചു. മുസ്‌ലിം വ്യക്‌തി നിയമ ബോര്‍ഡും ഹൈക്കോടതി ഉത്തരവിനെ ചോദ്യം ചെയ്‌തിട്ടുണ്ട്‌. ഹര്‍ജികളില്‍ മാര്‍ച്ച് 1നും വാദം തുടര്‍ന്നു.

രാജ്യത്തെ സ്വവര്‍ഗാനുരാഗികളുടെ എണ്ണവും മറ്റ് വിശദാംശങ്ങളും അറിയിക്കണമെന്ന് സ്വവര്‍ഗരതി നിയമവിധേയമാക്കിയ ഡല്‍ഹി ഹൈക്കോടതി വിധിക്കെതിരായ ഒരു കൂട്ടം ഹര്‍ജികള്‍ പരിഗണിക്കവെ ജസ്റ്റിസുമാരായ ജി.എസ്.സിംഗ്‌വിയും എസ്.ജെ.മുഖോപാധ്യായയും അടങ്ങുന്ന സുപ്രീം കോടതി ഡിവിഷന്‍ ബെഞ്ച് കേന്ദ്രസര്‍ക്കാരിനോട് മാര്‍ച്ച് 1നു് നിര്‍ദേശിച്ചു. ഇവരില്‍ എത്രപേര്‍ക്ക് എച്ച്.ഐ.വി ബാധയുണ്ടെന്നുള്‍പ്പെടെയുള്ള വിശദാംശങ്ങള്‍ നല്‍കാനാണ് കോടതി നിര്‍ദേശം.

ഇതുമായി ബന്ധപ്പെട്ട് ഡല്‍ഹി ഹൈക്കോടതിയില്‍ സര്‍ക്കാര്‍ നല്‍കിയ വിവരങ്ങളില്‍ അതൃപ്തി രേഖപ്പെടുത്തിയാണ് കോടതിയുടെ നിര്‍ദേശം. കോടതിയില്‍ വരുന്നതിന് മുന്‍പ് കേസുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ഗൃഹപാഠം ചെയ്യണമെന്നും കോടതി സര്‍ക്കാരിന് വേണ്ടി ഹാജരായ ഉദ്യോഗസ്ഥനോട് പറഞ്ഞു. സ്വവര്‍ഗാനുരാഗികളില്‍ എട്ട് ശതമാനം പേര്‍ക്ക് എച്ച്.ഐ.വി ബാധയുണ്ടെന്നാണ് 2009ല്‍ കോടതിയില്‍ സര്‍ക്കാര്‍ നല്‍കിയിരിക്കുന്ന വിവരം. എന്നാല്‍ നിലവില്‍ ഇത് എത്ര ശതമാനമാണെന്ന കോടതിയുടെ ചോദ്യത്തിന് സര്‍ക്കാരിന് വ്യക്തമായ മറുപടി നല്‍കാനായില്ല. രാജ്യത്തെ മൊത്തം കണക്കില്‍ 23.9 ലക്ഷം പേര്‍ എച്ച്‌ ഐ വി ബാധിതരാണെന്നായിരുന്നു ഉദ്യോഗസ്ഥന്റെ മറുപടി.

സ്വവര്‍ഗരതി: കേന്ദ്രസര്‍ക്കാര്‍ നയം അധാര്‍മികമെന്ന്‌ കത്തോലിക്കാമെത്രാന്‍ സമിതി


കൊച്ചി,ഫെ 29: സ്വവര്‍ഗ ലൈംഗികത അംഗീകരിക്കുന്ന കേന്ദ്രസര്‍ക്കാരിന്റെ നയം അധാര്‍മികമാണെന്നു കത്തോലിക്കാ മെത്രാന്‍ സമിതി (കെസിബിസി) കുറ്റപ്പെടുത്തി. ഭാരതത്തിന്റെ ധാര്‍മിക മൂല്യങ്ങള്‍ക്കു വിരുദ്ധമാണ്‌ ഈ തീരുമാനം. പ്രകൃതിവിരുദ്ധ ലൈംഗികത പ്രോല്‍സാഹിപ്പിക്കുന്ന ഈ നിലപാട്‌ കേന്ദ്രസര്‍ക്കാര്‍ തിരുത്തണം. സ്വവര്‍ഗരതി സാമൂഹിക വിപത്തുകള്‍ക്കു വഴിവയ്‌ക്കും. ലൈംഗികതയെയും വ്യക്‌തിത്വ രൂപീകരണത്തെയും ബാധിക്കും.

സ്വവര്‍ഗരതി രോഗമാണ്‌. രോഗത്തിനു ചികില്‍സ നല്‍കാതെ ലൈസന്‍സ്‌ നല്‍കാനാണു സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നു കെസിബിസി കുറ്റപ്പെടുത്തി. സ്വവര്‍ഗരതിയോടുള്ള താല്‍പര്യം കുടുംബജീവിതത്തെ ശിഥിലമാക്കുമെന്നും അത്‌ മതപ്രബോധനങ്ങള്‍ക്ക്‌ എതിരാണെന്നും കെസിബിസി പ്രസിഡന്റ്‌ ആര്‍ച്ച്‌ബിഷപ്‌ മാര്‍ ആന്‍ഡ്രൂസ്‌ താഴത്ത്‌, വൈസ്‌ പ്രസിഡന്റ്‌ ആര്‍ച്ച്‌ബിഷപ്‌ ഡോ. ഫ്രാന്‍സിസ്‌ കല്ലറയ്‌ക്കല്‍, സെക്രട്ടറി ജനറല്‍ ആര്‍ച്ച്‌ബിഷപ്‌ തോമസ്‌ മാര്‍ കൂറിലോസ്‌ എന്നിവര്‍ പറഞ്ഞു.

20120227

കൃത്രിമ ഗര്‍ഭധാരണത്തില്‍നിന്ന്‌ അകന്നുനില്‍ക്കാന്‍ റോമാ മാര്‍പാപ്പായുടെ ആഹ്വാനം



ലണ്ടന്‍, ഫെ 26: കുട്ടികളുണ്ടാകാത്ത ദമ്പതികള്‍ കൃത്രിമ പ്രത്യുല്‍പാദന മാര്‍ഗങ്ങളില്‍നിന്ന്‌ അകന്നു നില്‍ക്കണമെന്നും ലൈംഗികത മാത്രമാണു് ഗര്‍ഭധാരണത്തിനുള്ള അംഗീകൃതമാര്‍ഗമെന്നും റോമാ സഭയുടെ ബെനഡിക്‌ട് പതിനാറാമന്‍ മാര്‍പാപ്പാ ആഹ്വാനം ചെയ്തു. ഗര്‍ഭധാരണത്തിനായുള്ള 'ഇന്‍-വിട്രോ ഫെര്‍ട്ടിലൈസേഷന്‍' ചികിത്സപോലുള്ള മാര്‍ഗങ്ങള്‍ തികഞ്ഞ ധിക്കാരമാണ്‌. പുതിയൊരു മനുഷ്യജീവന്റെ നിലനില്‍പ്പിനായുള്ള മൂല്യവത്തായ ഒരേയൊരിടം വിവാഹമാണ്‌- വത്തിക്കാനില്‍ വന്ധ്യതയെക്കുറിച്ചുള്ള ത്രിദിന സമ്മേളനത്തിനൊടുവില്‍ മാര്‍പാപ്പാ പറഞ്ഞു.

ലൈംഗികത ഒഴികെയുള്ള ഏതെങ്കിലും മാര്‍ഗത്തിലൂടെ ഗര്‍ഭധാരണത്തിനു ശ്രമിക്കുന്നതില്‍നിന്ന്‌ അകന്നു്നില്‍ക്കണമെന്നു് വന്ധ്യത അനുഭവിക്കുന്ന ദമ്പതികളോട്‌ മാര്‍പാപ്പാ ആഹ്വാനം ചെയ്‌തു. ദമ്പതികളുടെ ലൈംഗികത അവരുടെ സമാഗമത്തിലൂടെയുള്ള സ്‌നേഹപ്രകടനമാണ്‌. അതു കേവലം ശാരീരികം മാത്രമല്ല, ആത്മീയവുമാണ്‌. കൃത്രിമ ഗര്‍ഭധാരണരീതികളോടുള്ള ആകര്‍ഷണത്തെ ചെറുക്കണമെന്നു് സമ്മേളനത്തില്‍ പങ്കെടുത്ത വന്ധ്യതാ ചികിത്സകരോട്‌ മാര്‍പാപ്പാ ആവശ്യപ്പെട്ടു.

എളുപ്പത്തില്‍ പണമുണ്ടാക്കുന്നതിനേക്കാള്‍ മോശമായി, സ്രഷ്‌ടാവിന്റെ സ്‌ഥാനം ഏറ്റെടുക്കുക എന്ന അഹങ്കാരമാണ്‌ ഇത്തരം ചികിത്സാരീതികളെന്നും അദ്ദേഹം പറഞ്ഞു. ബീജമോ അണ്ഡമോ ദാനം ചെയ്യുന്നതും കൃത്രിമ ഗര്‍ഭധാരണരീതികളും കത്തോലിക്കാ വിശ്വാസികള്‍ക്കിടയില്‍ സഭ വിലക്കിയിട്ടുള്ളതാണ്‌. എന്നാല്‍, വന്ധ്യത സംബന്ധിച്ച വൈദ്യശാസ്‌ത്ര ഗവേഷണങ്ങളെ സഭ പ്രോത്സാഹിപ്പിക്കുമെന്നു് മാര്‍പാപ്പാ വ്യക്‌തമാക്കി.

20120218

കെ.സി.ബി.സി.യുടെ ഇടയലേഖനം: അന്വേഷണത്തിന് തെരെഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവ്



കൊച്ചി- കേരള കാത്തലിക് ബിഷപ് കൗണ്‍സില്‍ (കെ.സി.ബി.സി) പുറത്തിറക്കിയ ഇടയ ലേഖനത്തെകുറിച്ച് അന്വേഷിക്കാന്‍ സംസ്ഥാന തെരെഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവിട്ടു. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരെഞ്ഞെടുപ്പ് സംബന്ധിച്ച് കെ.സി.ബി.സി ഇറക്കിയ ഇടയലേഖനത്തെ കുറിച്ച് അന്വേഷിച്ച് അടിയന്തിര റിപോര്‍ട്ട് സമര്‍പ്പിക്കാനാണ് എറണാകുളം ജില്ലാ കലക്ടറോടു് നിര്‍ദേശിച്ചിരിക്കുന്നത്.

തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരെഞ്ഞെടുപ്പില്‍ വിശ്വാസികളല്ലാത്തവര്‍ക്ക് വോട്ടു ചെയ്യരുതെന്നും സ്വതന്ത്ര ചിഹ്നത്തില്‍ മല്‍സരിച്ച് ജയിക്കുന്നവര്‍ പിന്നീട് നിറം മാറുമെന്നും പ്രസ്തുത ഇടയ ലേഖനത്തില്‍ നിര്‍ദേശിച്ചിരുന്നു.

പള്ളികളില്‍ വായിച്ച ഇടയ ലേഖനം സംബന്ധിച്ച് നിരവധി പരാതികള്‍ തെരെഞ്ഞെടുപ്പ് കമ്മീഷന് ലഭിച്ചിരുന്നു. ഇതില്‍ ചില പരാതികളില്‍ ഇടയലേഖനവും അടക്കം ചെയ്തിരുന്നു. വിവിധ സംഘടനകളുടെ പേരിലുള്ള പരാതികളാണ് ലഭിച്ചതെന്നും തെരെഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.

20120101

വിമത യാക്കോബായസഭയും കത്തോലിക്ക സഭയും തമ്മില്‍ കൂടുതല്‍ അടുക്കുന്നു

തൃശ്ശൂര്‍, ജനുവരി, 2: മലങ്കര യാക്കോബായ സുറിയാനി സഭയില്‍നിന്നു് പിരിഞ്ഞു് ദമസ്കോസിലെ സിറിയന്‍ പാത്രിയാര്‍ക്കീസിന്റെ കീഴില്‍ നില്‍ക്കുന്ന സ്വയംഭരണസഭാവിഭാഗമായ വിമത യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭയും റോമന്‍ കത്തോലിക്കാസഭയും തമ്മില്‍ നാലു് പ്രധാന കാര്യങ്ങളില്‍ ക്കൂടി ധാരണയായി.

ഇരുസഭകളുടെയും അംഗങ്ങള്‍ തമ്മില്‍ സഭ മാറാതെത്തന്നെ വിവാഹത്തിന് അനുമതി നല്കിയതിനു പിന്നാലെയാണ് പുതുവര്‍ഷത്തില്‍ നാലു ധാരണകള്‍ നിലവില്‍ വന്നത്. നിബന്ധനകള്‍ക്ക് വിധേയമായി വിമത യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭയും കത്തോലിക്കാസഭയും ഇനി കേരളത്തിന് പുറത്ത് സെമിത്തേരികള്‍ പങ്കുവയ്ക്കും. അതതു സഭാവിഭാഗത്തിന്റെ ദേവാലയം ഇല്ലാത്ത സ്ഥലത്ത് ഓരോ ബിഷപ്പിന്റെയും അനുമതിയോടെ മറ്റേസഭയുടെ ദേവാലയമോ സെമിത്തേരിയോ ഉപയോഗിക്കാം.

സ്വന്തം സഭയിലെ വൈദികനില്ലാത്ത സാഹചര്യത്തില്‍ അനുവാദത്തോടെ മറ്റേസഭയിലെ വൈദികന് ശവസംസ്‌കാര ശുശ്രൂഷ നടത്താന്‍ കഴിയും.

ദൈവശാസ്ത്ര-എക്യുമെനിക്കല്‍ ചര്‍ച്ചകള്‍ തുടരും. ഇരുസഭാവിഭാഗങ്ങളും ക്രിസ്തുവിജ്ഞാനത്തിലും ഐക്യം പ്രഖ്യാപിച്ചിട്ടുണ്ട്.

അതത് സഭയുടെ വൈദികനെ ലഭിക്കാത്തപ്പോള്‍ മറ്റേ സഭയിലെ വൈദികനില്‍ നിന്ന് കുമ്പസാരം, കുര്‍ബാന, രോഗീലേപനം എന്നിവ സ്വീകരിക്കാം. നിബന്ധനകള്‍ക്ക് വിധേയമായി സഭാന്തരവിവാഹം ആശീര്‍വ്വദിക്കുകയും ചെയ്യാം.

പത്രോസ് ശ്ലീഹായുടെ സ്ഥാനം (പ്രഥമത്വം), സഭാശുശ്രൂഷകള്‍ എന്നിവ സംബന്ധിച്ചും പ്രാഥമിക ധാരണകള്‍ ചര്‍ച്ചകളില്‍ ഉരുത്തിരിഞ്ഞു. സാമൂഹിക വിഷയങ്ങളില്‍ പ്രതികരിക്കാന്‍ ഇനി ഇരു സഭാവിഭാഗങ്ങള്‍ക്കുമായി സംയുക്ത കമ്മീഷനുണ്ടാവും. പത്രോസ് ശ്ലീഹായുടെ പിന്‍ഗാമിയായി റോമാ മാര്‍ പാപ്പയെ വിമത യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭ അംഗീകരിച്ചാല്‍ ഇരുവിഭാഗങ്ങളും തമ്മില്‍ പൂര്‍ണ ഐക്യമാവും.

വിമത യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭയുടെ പ്രാദേശിക കാതോലിക്ക ശ്രേഷ്ഠ ഡോ. ബസ്സേലിയോസ് തോമസ് പ്രഥമനും വത്തിക്കാന്റെ സഭൈക്യ സംരംഭങ്ങള്‍ക്കുള്ള കാര്യാലയത്തിന്റെ മുഖ്യ സെക്രട്ടറി ആര്‍ച്ച് ബിഷപ്പ് ബ്രയാന്‍ ഫാരലുമാണ് ധാരണാപത്രത്തില്‍ ഒപ്പുവെച്ചത്. ബനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പയുടെയും ദമസ്കോസിലെ സിറിയന്‍ പാത്രിയാര്‍ക്കീസിന്റെയും അനുമതിയോടെയാണിതത്രേ.

വിമത യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭയെ പ്രതിനിധാനം ചെയ്ത് ജോസഫ് മോര്‍ ഗ്രിഗോറിയോസ് മെത്രാപ്പോലീത്തയും ഡോ. കുര്യാക്കോസ് മോര്‍ യൗസേബിയോസ്, മാത്യൂസ് മോര്‍ അപ്രേം, ഡോ. ഗീവര്‍ഗീസ് മോര്‍ കൂറിലോസ് എന്നീ മെത്രാന്‍മാരും റവ. ഡോ. ആദായി ജേക്കബ് കോര്‍-എപ്പിസ്‌കോപ്പ, റവ.ഡോ. കുര്യാക്കോസ് മൂലയില്‍ കോര്‍ എപ്പിസ്‌കോപ്പ എന്നിവരുമാണ് ചര്ച്ച കളില്‍ പങ്കെടുത്തത്. റോമന്‍ കത്തോലിക്കാ സഭയെ പ്രതിനിധാനം ചെയ്ത് ആര്ച്ച് ബിഷപ്പുമാരായ മാര്‍ ജോസഫ് പവ്വത്തിലും മാര്‍ മാത്യു മൂലക്കാട്ടും തോമസ് മാര്‍ കൂറിലോസ് മെത്രാപ്പോലീത്തയും റവ. ഗബ്രിയല്‍ ക്വിക്കേ, റവ. ഡോ.ഫിലിപ്പ് നെല്പ്പുരപ്പറമ്പില്‍ എന്നിവരും ചര്‍ച്ചകളില്‍ പങ്കെടുത്തു.

വിമത യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭയുടെ പുത്തന്‍കുരിശ് സുവിശേഷ മഹായോഗം ഡിസംബര്‍ 26ന് ഇക്കുറി ഉദ്ഘാടനം ചെയ്തതും മുഖ്യ പ്രഭാഷണം നടത്തിയതും മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോര്‍ജ് ആലഞ്ചേരിയാണ്. ഇരു സഭകളും തമ്മില്‍ വളര്‍ന്നു വരുന്ന സൗഹൃദം പൂര്‍ണ ഐക്യത്തിലേക്കു് നീങ്ങുകയാണ്.

മാതൃഭൂമിയിലെ വാര്‍ത്ത ഇവിടെ