ആകമാന സഭാനിലപാടുകള്‍
എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

20090104

സിസ്‌റ്റര്‍ ബനിക്കാസിയ കേരളത്തിലെ റോമന്‍ കത്തോലിക്കാ സഭയുടെ അഭിമാനം


സിസ്‌റ്റര്‍ അഭയക്കേസ് : വഴിത്തിരിവായതു് കന്യാസ്‌ത്രീകളുടെ പരാതി


തിരുസഭയുടെ ശബ്ദം
 
  സിസ്‌റ്റര്‍ ബനിക്കാസിയ

സിസ്‌റ്റര്‍ അഭയക്കേസ്‌ സി.ബി.ഐയുടെ കൈകളിലെത്താന്‍ നിമിത്തമായതു് 1992-ല്‍ സി.എം.സി. ജനറല്‍ ചാപ്‌റ്റര്‍ പ്രസിഡന്റായിരുന്ന സിസ്‌റ്റര്‍ ബനിക്കാസിയയുടെ നേതൃത്വത്തില്‍ 69 കന്യാസ്‌ത്രീകള്‍ കേന്ദ്ര-സംസ്‌ഥാനസര്‍ക്കാരുകള്‍ക്കും സി.ബി.ഐ. ഡയറക്‌ടര്‍ക്കും അയച്ച പരാതിയാണെന്നു് കേരള ഹൈക്കോടതിയിലെ ജസ്റ്റീസ് കെ. ഹേമ 2009 ജനുവരി 1-ആം തീയതി പ്രതികള്‍ക്കു് ജാമ്യമനുവദിച്ചുകൊണ്ടു് നടത്തിയ പരാമര്‍ശം കേരളത്തിലെ റോമന്‍ കത്തോലിക്കാ സഭയ്ക്കു് അഭിമാനമായിമാറി. സിസ്‌റ്റര്‍ അഭയയുടെ മരണം കൊലപാതകമാണെന്ന് തെളിയുകയും സി.ബി.ഐ. അന്വേഷണം വിജയിയ്ക്കുകയും ചെയ്താല്‍ ഈകാലഘട്ടത്തിലെ കേരളത്തിലെ റോമന്‍ കത്തോലിക്കാ സഭയുടെ യഥാര്‍ത്ഥ നിലപാടു് കഴിഞ്ഞമാസം അന്തരിച്ച സി.എം.സി. മുന്‍ സുപ്പീരിയര്‍ ജനറലും ചങ്ങനാശേരി ഹോളിക്യൂന്‍സ്‌ പ്രോവിന്‍സ്‌ അംഗവുമായിരുന്ന സിസ്റര്‍ ബനിക്കാസിയയുടെയാണെന്നു് ഭാവിയില്‍ അംഗീകരിയ്ക്കപ്പെടും.

കോട്ടയം ബിസിഎം കോളജിലെ പ്രീഡിഗ്രി രണ്ടാം വര്‍ഷ വിദ്യാര്‍ഥിനി ആയിരുന്ന സിസ്റ്റര്‍ അഭയയെന്ന ക്‌നാനായ രൂപതയിലെ കന്യാസ്‌ത്രീ 1992 മാര്‍ച്ച് 27-നാണ് ദുരൂഹ സാഹചര്യത്തില്‍ കോട്ടയം പയസ് ടെന്‍ത് കോണ്‍വന്റിലെ കിണറ്റില്‍ മരിച്ച നിലയില്‍ കാണപ്പെട്ടത്. അഭയ മരിച്ചു് നാളുകള്‍ക്കകം 1992 ഏപ്രിലില്‍ ചേര്‍ന്ന സി.എം.സി. ജനറല്‍ ചാപ്‌റ്റര്‍ യോഗത്തില്‍ പങ്കെടുത്ത അന്നത്തെ കാത്തലിക് ബിഷപ്‍സ് കോണ്‍ഫ്രന്‍സ് ഓഫ് ഇന്ത്യയുടെ(സി.ബി.സി.ഐ.) വിമന്‍സ്‌ ഡസ്‌ക് അധ്യക്ഷ സിസ്റ്റര്‍ ക്ലിയോപാട്ര രാജ്യത്തു് കന്യാസ്‌ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ വര്‍ധിച്ചുവരുന്നതില്‍ ഉല്‍ക്കണ്‌ഠ പ്രകടിപ്പിച്ചു. കന്യാസ്‌ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍‍ക്കെതിരേ പ്രതികരിക്കാന്‍ സന്യാസിനി സമൂഹത്തോട്‌ സിസ്റ്റര്‍ ക്ലിയോപാട്ര ആവശ്യപ്പെടുകയും ചെയ്‌തു. അഭയയുടെ മരണം കൊലപാതകമാണെന്നും രാജ്യത്തെ അത്യുന്നത അന്വേഷണ ഏജന്‍സിയായ സി.ബി.ഐ.തന്നെ കേസന്വേഷിക്കണമെന്നും യോഗത്തില്‍ അഭിപ്രായമുയര്‍ന്നു.

ഇതേത്തുടര്‍ന്ന്‌, ചാപ്‌റ്റര്‍ പ്രസിഡന്റായിരുന്ന സിസ്‌റ്റര്‍ ബനിക്കാസിയയുടെ നേതൃത്വത്തില്‍ 69 കന്യാസ്‌ത്രീകള്‍ ഒപ്പിട്ട പരാതി തയാറാക്കി. ചാപ്‌റ്ററിനു കീഴിലുള്ള 67 കന്യാസ്‌ത്രീകളും യോഗത്തിലെ രണ്ടു ക്ഷണിതാക്കളുമാണു പരാതിയില്‍ ഒപ്പിട്ടത്‌.
കന്യാസ്‌ത്രീകളുടെ ഈ പരാതിയുടെഅടിസ്ഥാനത്തില്‍ സംസ്ഥാന സര്‍ക്കാര്‍ സി.ബി.ഐ. അന്വേഷണം ശുപാര്‍ശ ചെയ്‌തുകൊണ്ടുള്ള കത്തു് കേന്ദ്രത്തിനയച്ചു. അതിനും മുമ്പു സി.ബി.ഐക്കു ലഭിച്ച പരാതിപ്രകാരം അസ്വാഭാവിക മരണത്തിനു കേസ്‌ രജിസ്‌റ്റര്‍ ചെയ്‌തിരുന്നു. സംസ്‌ഥാന സര്‍ക്കാരിന്റെ അനുമതി കിട്ടിയതോടെ കേസിലെ മറ്റു ഫയലുകളും സി.ബി.ഐ. ഏറ്റെടുത്ത്‌ അന്വേഷണമാരംഭിച്ചു. അതേപ്പറ്റി ജസ്റ്റീസ് കെ. ഹേമ 2009 ജനുവരി 1-ആം തീയതിയിലെ ഉത്തരവില്‍
പരാമര്‍ശിച്ചിരിയ്ക്കുന്നതിങ്ങനെയാണു് :- “സി.എം.സി മദര്‍ സുപ്പീരിയര്‍ സിസ്റ്റര്‍ ബനിക്കാസിയയും 69 കന്യാസ്ത്രീകളും ഒപ്പിട്ട് മുഖ്യമന്ത്രിക്കു നല്‍കിയ നിവേദനത്തില്‍ അഭയാ കേസില്‍ ശരിയായ രീതിയില്‍ അന്വേഷണം നടന്നിട്ടില്ലെന്നു ചൂണ്ടിക്കാട്ടുകയും മരണം കൊലപാതകമാണെന്ന് സംശയം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് 1993 മാര്‍ച്ച് 29-ന് സി.ബി.ഐ എഫ്.ഐ.ആര്‍ രജിസ്റര്‍ ചെയ്തത്.”


സി.ബി.ഐയുടെ മുന്‍ അന്വേഷണസംഘങ്ങള്‍ സിസ്‌റ്റര്‍ ബനിക്കാസിയയുടെ മൊഴിയെടുത്തിട്ടുണ്ട്‌. മരിച്ചതു് ക്‌നാനായ രൂപതയില്‍പെട്ട കന്യാസ്‌ത്രീയാണെങ്കിലും മറ്റൊരു രൂപതയില്‍‍പെട്ട താന്‍ പരാതി നല്‍കിയതു കേരളത്തിലെ റോമന്‍ കത്തോലിക്കാ സന്യാസിനി സമൂഹത്തിന്റെ പൊതുതാല്‍പര്യപ്രകാരമാണെന്നു് ബനിക്കാസിയ സി.ബി.ഐയോടു പറഞ്ഞു.

സഭയിലെ മോശമായിപ്പോയ ഭാഗങ്ങള്‍ സമ്പൂര്‍ണ തിരുസഭയായി തെറ്റിദ്ധരിയ്ക്കരുതു്

അഭയാ കേസ് ശരിയായ രീതിയില്‍ അന്വേഷിയ്ക്കണമെന്ന പരസ്യനിലപാടു് സ്വീകരിച്ച ഏക ബിഷപ്പ് കല്‍ദായ പൗരസ്ത്യ സഭയിലെ പൗലോസ് മാര്‍ പൗലോസ് മാത്രമായിരുന്നു. മറ്റാരും പരസ്യനിലപാടു് പ്രഖ്യാപിച്ചില്ലെങ്കിലും സമാനചിന്താഗതിക്കാര്‍ വേറെയുമുണ്ടായിരുന്നു. സിസ്‌റ്റര്‍ അഭയക്കേസ്‌ സി.ബി.ഐയുടെ കൈകളിലെത്താന്‍ നിമിത്തമായ സിസ്റ്റര്‍ ബനിക്കാസിയ എന്ന സന്യസ്‌ത അസുഖം മൂലം ദീര്‍ഘകാലം അബോധാവസ്‌ഥയില്‍ കഴിഞ്ഞശേഷം 2008 ഡിസംബര്‍ രണ്ടാം പകുതിയിലാണു് അന്തരിച്ചതു്.

കോട്ടയം വെസ്റ്റ് പൊലീസ് റജിസ്റ്റര്‍ ചെയ്ത അഭയാ കേസ് 1992 ഏപ്രില്‍ 14നു ക്രൈംബ്രാഞ്ച് ഏറ്റെടുത്തെങ്കിലും അഭയയുടെ മരണം ആത്മഹത്യയാണെന്നായിരുന്നു നിഗമനം. പിന്നീടു്, സിബിഐ സിസ്റ്റര്‍ അഭയ കൊല്ലപ്പെട്ട കേസില്‍ സംഭവം നടന്ന് 16 വര്‍ഷത്തിനു് ശേഷം 2008 നവം.19-നു് ഒന്നാം പ്രതി ഫാ. തോമസ് എം. കോട്ടൂര്‍ (61), രണ്ടാം പ്രതി ഫാ. ജോസ് പൂതൃക്കയില്‍ (56), മൂന്നാം പ്രതി സിസ്റ്റര്‍ സെഫി (45) എന്നിവരെ അറസ്റ്റു ചെയ്തു. കോട്ടയം അതിരൂപതാ ചാന്‍സലറാണു് ഫാ. തോമസ് കോട്ടൂര്‍. കാസര്‍കോട് രാജപുരം പയസ് ടെന്‍ത് കോളജ് പ്രിന്‍സിപ്പലാണു് ഫാ. ജോസ് പൂതൃക്കയില്‍. അഭയ കൊല്ലപ്പെടുമ്പോള്‍ വൈദികര്‍ രണ്ടുപേരും കോട്ടയം ബിസിഎം കോളജിലെ അധ്യാപകരായിരുന്നു. അന്ന് ഫാ. പൂതൃക്കയില്‍ എഡിറ്ററായ സഭയുടെ മുഖപത്രം അപ്നാദേശിലാണ് സിസ്റ്റര്‍ സെഫി ജോലി ചെയ്തിരുന്നത്. കേരള ഹൈക്കോടതിയിലെ ജസ്ററീസ് കെ. ഹേമ 2009 ജനുവരി 1-ആം തീയതി പ്രതികള്‍ക്കു് ജാമ്യമനുവദിച്ചു



20081230

സമാധാന സന്ദേശവുമായി ക്രിസ്മസ് ആഘോഷിച്ചു




കോട്ടയം: തീവ്രവാദവും ആഗോള സാമ്പത്തിക പ്രതിസന്ധിയും സൃഷ്ടിക്കുന്ന പ്രശ്നങ്ങളില്‍ നിന്ന് മനസിന് സാന്ത്വനവും സമാധാനവും നല്‍കി പുതിയ പഞ്ചാംഗം അംഗീകരിയ്ക്കുന്ന ക്രിസ്ത്യാനികള്‍ ഡിസം. 25-നു് ക്രിസ്മസ് ആഘോഷിച്ചു.പഴയ പഞ്ചാംഗം അംഗീകരിയ്ക്കുന്ന ക്രിസ്ത്യാനികള്‍ ക്രിസ്മസ് ആഘോഷിയ്ക്കുന്നതു് 13 ദിവസം കഴിഞ്ഞു് ജനു. 7 നാണു്. ബൈസാന്ത്യന്‍ സഭകളും നെസ്തോറിയന്‍ പൗരസ്ത്യ സഭയിലെ പഴയ പഞ്ചാംഗ കക്ഷിയും ഓറിയന്റല്‍ ഓര്‍ത്തഡോക്‌സ് സഭയിലെ സുറിയാനി സഭകളൊഴിച്ചുള്ള അംഗസഭകളും പഴയ പഞ്ചാംഗരീതി പിന്തുടരുന്നു. ആര്‍മീനിയന്‍ സഭ ക്രിസ്മസ് ആഘോഷിയ്ക്കുന്നതു് ദനഹാ പെരുന്നാളിനോടനുബന്ധിച്ചു് പഴയ പഞ്ചാംഗപ്രകാരം ജനു. 6 ആയ  13 ദിവസം കഴിഞ്ഞുള്ള ജനു. 19നുമാണു്.

ക്രിസ്മസിനോട് അനുബന്ധിച്ച് പൗരസ്ത്യ കാതോലിക്കോസിന്റെ ആസ്ഥാന പള്ളിയായ കോട്ടയം മാര്‍ ഏലിയ കത്തീഡ്രലില്‍ നടന്ന ചടങ്ങുകളില്‍ നിരവധി വിശ്വാസികള്‍ പങ്കെടുത്തു.വിശുദ്ധ കുര്‍ബാനയ്ക്കൊപ്പം തീജ്വാലയിങ്കല്‍ ശുശ്രൂഷ നടന്നു. ആട്ടിടയന്‍മാര്‍ യേശുവിന്റെ ജനനം കാണാന്‍ പോയതിനെയാണ് തീജ്വാലയിങ്കല്‍ ശുശ്രൂഷ സൂചിപ്പിക്കുന്നത്. രാജാക്കന്‍മാര്‍ പൊന്നും മീറയും കുന്തിരിക്കവും കാഴ്ചവച്ചതിനെ അനുസ്മരിച്ച് വിശ്വാസികള്‍ കാഴ്ചയായി കുന്തിരിക്കം തീജ്വാലയില്‍ സമര്‍പ്പിച്ചു.

ഉണ്ണിയേശുവിന്റെ തിരുപിറവി ആഘോഷത്തിന് മുന്നോടിയായി കൊച്ചിയിലെ വിവിധ ക്രിസ്തീയ ദേവാലയങ്ങളില്‍ പാതിരാ കുര്‍ബാനകള്‍ നടന്നു. നൂറുകണക്കിന് വിശ്വാസികള്‍ തിരുപിറവി ശുശ്രൂഷയില്‍ പങ്കു ചേര്‍ന്നു. എറണാകുളം സെന്റ് മേരീസ് കത്തീഡ്രല്‍ ബസലിക്കയില്‍ നടന്ന തിരുപിറവി ശുശ്രൂഷകള്‍ക്ക് റോമാ സഭയുടെ സീറോ മലബാര്‍ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ മാര്‍ വര്‍ക്കി വിതയത്തില്‍ നേതൃത്വം നല്‍കി. നൂറുകണക്കിന് വിശ്വാസികള്‍ പ്രാര്‍ത്ഥനാ ശുശ്രൂഷയില്‍ പങ്ക് ചേര്‍ന്നു. പാതിരാ കുര്‍ബാനയ്ക്ക് മുന്നോടിയായി കാരള്‍ ഗാനാവതരണവും നടന്നു. റോമാ സഭയുടെ വരാപ്പുഴ അതിരൂപതാ ആസ്ഥാനമായ എറണാകുളം സെന്റ് ഫ്രാന്‍സിസ് അസീസി കത്തീഡ്രലില്‍ നടന്ന ശുശ്രൂഷകള്‍ക്ക് ലത്തീന്‍ ആര്‍ച്ച് ബിഷപ്പും കേരള കത്തോലിക്കാ എപ്പിസ്കോപ്പല്‍ സുന്നഹദോസ് (കെ സി ബിസി) പ്രസിഡന്റുമായ ഡോ. ഡാനിയേല്‍ അച്ചാരുപറമ്പില്‍ മുഖ്യ കാര്‍മികത്വം വഹിച്ചു. എറണാകുളം സെന്റ് മേരീസ് ഓര്‍ത്തഡോക്സ് കത്തീഡ്രലിലും തിരുപിറവി ശുശ്രൂഷകള്‍ നടന്നു.