ആകമാന സഭാനിലപാടുകള്‍

20100513

സഭയ്‌ക്കുള്ളിലുണ്ടാകുന്ന പാപങ്ങള്‍ ഭീഷണി; പ്രായശ്‌ചിത്തം വേണം: റോമാ മാര്‍പാപ്പ

ലിസ്‌ബണ്‍,മെയ് 11: ശത്രുക്കളില്‍ നിന്നല്ല, സഭയ്‌ക്കുള്ളിലുണ്ടാകുന്ന പാപങ്ങളില്‍ നിന്നാണു കത്തോലിക്കാസഭ ഇന്ന്‌ ഏറ്റവും വലിയ ഭീഷണി നേരിടുന്നതെന്നു് പരിശുദ്ധ ബനഡിക്‌ട്‌ പതിനാറാമന്‍ പാപ്പ.

പറങ്കി രാജ്യത്തേക്കുള്ള യാത്രാമധ്യേ വിമാനത്തില്‍ വാര്‍ത്താലേകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. യൂറോപ്പിലെ വൈദികര്‍ ഉള്‍പ്പെട്ട ലൈംഗിക വിവാദത്തെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്കു മറുപടി നല്‍കുമ്പോഴായിരുന്നു മാര്‍പാപ്പയുടെ ഈ പരാമര്‍ശം.സഭ സ്വന്തം പാപങ്ങള്‍ക്കു പ്രായശ്‌ചിത്തം ചെയ്‌തു വിശുദ്ധീകരണം നേടണം. ലൈംഗിക കുറ്റങ്ങള്‍ക്കിരയായവരോടു സഭ ക്ഷമായാചനം നടത്തേണ്ടതുണ്ട്‌. എന്നാല്‍ അതു നീതിക്കു പകരമാവില്ലെന്നു മാര്‍പാപ്പ പറഞ്ഞു.

വൈദികരുടെ ലൈംഗിക ദുരുപയോഗത്തിനിരയായവരുടെ ഒരുസംഘം കഴിഞ്ഞ മാസം മാള്‍ട്ടയില്‍ മാര്‍പാപ്പയെ സന്ദര്‍ശിച്ചപ്പോള്‍ ആരോപണങ്ങള്‍ അന്വേഷിക്കുമെന്നും കുറ്റക്കാരെ നീതിക്കു മുന്നില്‍ കൊണ്ടുവരുമെന്നും അദ്ദേഹം ഉറപ്പു നല്‍കിയിരുന്നു.

വൈദികര്‍ ആണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചതു സംബന്ധിച്ച കേസുകള്‍ നിലയ്‌ക്കുന്നില്ല. ജര്‍മനിയില്‍ ഓഗ്‌സ്‌ബര്‍ഗിലെ ബിഷപ്‌ വാള്‍ട്ടര്‍ മിക്‌സ കഴിഞ്ഞ ശനിയാഴ്‌ച രാജിവച്ചു. ബല്‍ജിയത്തിലെ ഒരു ബിഷപ്പും അയര്‍ലന്‍ഡിലെ മൂന്നു ബിഷപ്പുമാരും നേരത്തെ രാജിവച്ചിരുന്നു. വൈദികര്‍ക്കെതിരായ കേസുകള്‍ ഒതുക്കാന്‍ ശ്രമിച്ചുവെന്നതായിരുന്നു അയര്‍ലന്‍ഡിലെ മൂന്നു ബിഷപ്പുമാര്‍ക്കെതിരായ കുറ്റം.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ