കോട്ടയം, 2014 ഡിസംബര്‍ 5 –
സാമൂഹിക പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനു് സഭകള്‍ സഹകരിച്ചു് പ്രവര്‍ത്തന പരിപാടികള്‍ ആവിഷ്‌കരിക്കണമെന്നു് പൗരസ്ത്യ കാതോലിക്കോസ് പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ ബാവാ നിര്‍ദേശിച്ചു. മലങ്കര ഓര്‍ത്തഡോക്‌സ് സഭയും റോമന്‍ കത്തോലിക്കാ സഭയും തമ്മിലുള്ള സംവാദത്തിന്റെ 25-ആം വാര്‍ഷികം, പോള്‍ ആറാമന്‍ മാര്‍പാപ്പയും പരിശുദ്ധ ഔഗേന്‍ പ്രഥമന്‍ കാതോലിക്കാ ബാവായും കൂടിക്കാഴ്‌ച നടത്തിയതിന്റെ 50-ആം വാര്‍ഷികം എന്നിവയോടനുബന്ധിച്ചു് 2014 ഡിസംബര്‍ 4നു് ദേവലോകത്തു് നടത്തിയ സ്വീകരണത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു പരിശുദ്ധ ബാവാ.
ചാവറ കുര്യാക്കോസ് ഏലിയാസ് അച്ചനെയും എവുപ്രാസ്യമ്മയെയും വിശുദ്ധരായി പ്രഖ്യാപിച്ച നടപടി ഭാരതത്തിലെ സെന്റ് തോമസ് ക്രൈസ്‌തവ സമൂഹത്തിനു് നല്‍കിയ സമ്മാനമായി കരുതാമെന്ന് ബാവാ പറഞ്ഞു. വത്തിക്കാന്‍ പ്രതിനിധി ബിഷപ് ബ്രിയന്‍ ഫാരെല്‍, ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പൗവത്തില്‍, ഡോ. ഗബ്രിയേല്‍ മാര്‍ ഗ്രിഗോറിയോസ്, ഫാ. ഡോ. കെ.എം. ജോര്‍ജ് എന്നിവര്‍ പ്രസംഗിച്ചു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ