കോട്ടയം, ഡിസംബര്‍ 12– രാഷ്ട്രീയ നേതാക്കന്‍മാര്‍ അഴിമതി ചെയ്തോ ഇല്ലയോ എന്നു ദൂരെനിന്നു വിലയിരുത്താനാകില്ലെന്നും എന്നാല്‍ തെളിവുകള്‍ വരുമ്പോള്‍ അവയെ തള്ളാന്‍ കഴിയില്ലെന്നും ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് സഭയുടെ പരമാധ്യക്ഷനായ പൗരസ്ത്യ കാതോലിക്കോസ് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ ബാവ പറഞ്ഞു. കോഴ വാങ്ങാന്‍ പാടില്ലാത്തതാണ്. വാങ്ങിയിട്ടുണ്ടെങ്കില്‍ അതു ശരിയല്ല. രാഷ്ട്രീയ പാര്‍ട്ടികളിലുള്ള വിശ്വാസം ജനങ്ങള്‍ക്കു നഷ്ടമാവുകയാണ്. ഇത് ജനങ്ങളെ സ്തബ്ദരാക്കും.
പ്രഖ്യാപിത മദ്യനയത്തില്‍ നിന്നു സര്‍ക്കാര്‍ പിന്നാക്കം പോകുന്നതായി തോന്നുന്നുണ്ട്. അതു പാടില്ല. മദ്യലഭ്യത കുറയ്ക്കാനാണ് സർക്കാർ ശ്രമിക്കേണ്ടത്. മദ്യനയം സംബന്ധിച്ച് സഭകൾക്കിടയിൽ ഭിന്ന അഭിപ്രായമില്ല. വിദ്യാഭ്യാസ മേഖലയിലെ അനിശ്ചിതത്വം സര്‍ക്കാര്‍ പരിഹരിക്കണമെന്നും ബാവാ പറഞ്ഞു.
മോദിയുടെ ഭരണത്തില്‍ ന്യൂനപക്ഷങ്ങള്‍ക്കെതിരെ ഒറ്റപ്പെട്ട സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. അവ തിരുത്തപ്പെടണമെന്നു സഭ ആഗ്രഹിക്കുന്നുണ്ട്.
മലങ്കര സഭ എന്നും ഐക്യത്തെ സ്വാഗതം ചെയ്യുന്നു. പുതിയ പാത്രിയാര്‍ക്കീസ് ബാവായുടെ ഐക്യ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് ഒരു വിവരവും സഭയ്ക്കു ലഭിച്ചിട്ടില്ല. സഭയില്‍ സമാധാനം നഷ്ടപ്പെടാന്‍ കാരണം ഓര്‍ത്തഡോക്സ് സഭയല്ല. അതുകൊണ്ട് സമാധാനം പുനഃസ്ഥാപിക്കാന്‍ മുന്‍കയ്യെടുക്കേണ്ടത് പരിശുദ്ധ പാത്രിയാര്‍ക്കീസാണെന്നും പരിശുദ്ധ ബാവാ പറഞ്ഞു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ