ആകമാന സഭാനിലപാടുകള്‍

20101108

കുടുംബ മൂല്യങ്ങള്‍ കൈവിടരുത്‌:റോമാ മാര്‍പാപ്പ



ബാഴ്‌സലോണ (സ്‌പെയിന്‍), നവം 7: പരമ്പരാഗത കുടുംബമൂല്യങ്ങള്‍ കൈവിടരുതെന്ന്‌ റോമാ സഭാ തലവന്‍ പരിശുദ്ധ ബനഡിക്ട്‌ പതിനാറാമന്‍ പാപ്പ ഉദ്‌ബോധിപ്പിച്ചു. ഗര്‍ഭഛിദ്രത്തിനും സ്വവര്‍ഗവിവാഹത്തിനും അനുകൂലമായ നിലപാടെടുക്കുന്ന യൂറോപ്യന്‍ രാഷ്‌‌ട്രീയത്തിനെതിരായ ശക്തമായ വിമര്‍ശനമാണു് പാശ്ചാത്യ സഭയുടെ പരിശുദ്ധ പിതാവു് നടത്തിയതു്.

128 വര്‍ഷം മുമ്പ്‌ സ്‌പാനിഷ്‌ മോഡേണിസ്റ്റ്‌ ശില്‌പി അന്റോണി ഗോഡി നേതൃത്വം നല്‍കി നിര്‍മാണം ആരംഭിച്ചതും ഇനിയും പൂര്‍ത്തിയാകാത്തതുമായ ബാഴ്‌സലോണയിലെ ചരിത്രപ്രസിദ്ധമായ തിരുക്കുടുംബ ദേവാലയം കൂദാശചെയ്‌ത ശേഷം വിശ്വാസികളോടു് സംസാരിക്കുകയായിരുന്നു പരിശുദ്ധ പാപ്പ. റോമാ മാര്‍പാപ്പ ഇവിടെ കുര്‍ബാന അര്‍പ്പിക്കുകയും ദേവാലയത്തെ ബസിലിക്കയുടെ പദവിയിലേക്ക്‌ ഉയര്‍ത്തുകയും ചെയ്‌തു.

പാരമ്പര്യ കുടുംബ സംവിധാനത്തിന്റെ നിലനില്‌പിനു് വേണ്‌ടി ശബ്‌ദമുയര്‍ത്തിയ പരിശുദ്ധ ബനഡിക്ട്‌ പതിനാറാമന്‍ ബാവ, കുടുംബസംവിധാനത്തിലെ അത്യാധുനിക ചിന്തകളും നിയമങ്ങളും മനുഷ്യന്റെ വിശുദ്ധി നശിപ്പിയ്ക്കുമെന്നു് മുന്നറിയിപ്പ്‌ നല്‌കി. സ്‌പെയിന്‍ സര്‍ക്കാര്‍ അടുത്തകാലത്ത്‌ സ്വവര്‍ഗ വിവാഹത്തിന്‌ അനുകൂലമായ നിയമം പാസാക്കിയതിനെതിരേ പരോക്ഷമായ വിമര്‍ശനമാണിതെന്നു് ചൂണ്‌ടിക്കാണിക്കപ്പെടുന്നു.

ദേവാലയ നിര്‍മാണത്തിനു തുടക്കം കുറിച്ച മുഖ്യശില്‌പി അന്റോണി ഗോ ഡിയെ മാര്‍പാപ്പ പ്രകീര്‍ത്തിച്ചു. ഗോഡിയുടെ നൂറാം ചരമവാര്‍ഷികമായ 2026-ല്‍ പണി പൂര്‍ത്തിയാകുമെന്നു കരുതപ്പെടുന്ന ദേവാലയത്തിനു് 18 ഗോപുരങ്ങളാണുള്ളത്‌.

ഇതില്‍ ഏറ്റവും ഉയരം കൂടിയ ഗോപുരം ക്രിസ്‌തുവിനും ബാക്കിയുള്ളവയില്‍ 12 എണ്ണം ശ്ലീഹന്മാര്‍ക്കും നാലെണ്ണം സുവിശേഷകര്‍ക്കും ഒരെണ്ണം പരിശുദ്ധ മറിയത്തിനുമായിട്ടാണ്‌ സമര്‍പ്പിക്കപ്പെട്ടിരിക്കുന്നത്‌. എട്ടെണ്ണം മാത്രമാണ്‌ ഇതുവരെ പൂര്‍ത്തിയായിട്ടുള്ളത്‌.

രണ്‌ടു ദിവസത്തെ സന്ദര്‍ശനത്തിന്‌ സ്‌പെയിനിലെത്തിയ പാപ്പ നവം 6 ശനിയാഴ്‌ച സാന്റിയാഗോ ദെ കൊമ്പസ്‌തല്ലയിലുള്ള വിശുദ്ധ യാക്കോബ്‌ ശ്ലീഹായുടെ കത്തീഡ്രലും സന്ദര്‍ശിച്ചിരുന്നു. വത്തിക്കാനിലേക്കുള്ള മടക്കയാത്രയില്‍ ബാഴ്‌സലോണ വിമാനത്താവളത്തില്‍ സ്‌പെയിന്‍ പ്രധാനമന്ത്രി ലൂയിസ്‌ റോഡ്രിഗ്‌സ്‌ സെപ്പാറ്ററോ മാര്‍പാപ്പയുമായി കൂടിക്കാഴ്‌ച നടത്തി.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ